ന്യൂഡൽഹി: 15 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം. നവംബർ 10-ന് ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടറുമായ പ്രതി ഉമർ ഉൻ നബി കാറിനുള്ളിലിരുന്ന് ബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസിൽ എൻ.ഐ.എ 7,500 പേജുള്ള വിപുലമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഉമർ താൻ ഓടിച്ചിരുന്ന ഐ20 കാറിനുള്ളിലിരുന്ന് കമാൻഡ് മെക്കാനിസം വഴിയാണ് ഐ.ഇ.ഡി. പൊട്ടിത്തെറിപ്പിച്ചത്. സ്ഫോടന സ്ഥലത്തുനിന്ന് ശേഖരിച്ച ജൈവ സാമ്പിളുകളുടെ ഡി.എൻ.എ പരിശോധനയിലൂടെ സ്ഫോടന സമയത്ത് ഉമർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റുമായി (AQIS) ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് (AGuH) എന്ന ഭീകരസംഘടനയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ 2022 ആദ്യ പകുതി മുതൽ നടന്ന രണ്ടു വർഷത്തോളം നീണ്ട ഗൂഢാലോചനയുടെ അനന്തരഫലമാണ് ഈ ആക്രമണം. ഈ ഭീകര ശൃംഖലയുടെ സൂത്രധാരനും ഓപ്പറേഷൻ ഇൻ-ചാർജുമായിരുന്നു ഉമർ. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതീകമായി വീക്ഷിക്കപ്പെട്ടതിനാലാണ് ചെങ്കോട്ട ആക്രമണ ലക്ഷ്യമായി ഇവർ തിരഞ്ഞെടുത്തത്. 2023 ഡിസംബർ മുതൽ ഇവർ ചെങ്കോട്ടയും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നുവെങ്കിലും, ശ്രീനഗറിലുണ്ടായ അറസ്റ്റുകളെ തുടർന്ന് ഗൂഢാലോചന പുറത്താകുമെന്ന് ഭയന്നാണ് ആക്രമണം തിടുക്കത്തിൽ നടപ്പിലാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആക്രമണത്തിനായി ഉപയോഗിച്ച വാഹനം സ്ഫോടകവസ്തുക്കൾ നിറച്ച വെഹിക്കിൾ ബോൺ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആയി മാറ്റിയിരുന്നുവെന്നും ടി.എ.ടി.പി, അമോണിയം നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും എൻ.ഐ.എ വ്യക്തമാക്കി. എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമായ സിഗ്നൽ വഴിയാണ് പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്. ജമ്മു കശ്മീരിലും ഡൽഹി-എൻ.സി.ആറിലും രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കൽ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കൽ, നിയമവിരുദ്ധ ആയുധങ്ങൾ സംഭരിക്കൽ, ഫണ്ട് ശേഖരണം എന്നിവയ്ക്ക് ഉമർ നേതൃത്വം നൽകിയതായും എൻ.ഐ.എ. വ്യക്തമാക്കുന്നു.
അൽ-ഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുലയുമായി (AQAP) ബന്ധമുള്ള നിരവധി ഭീകരവാദ സാഹിത്യങ്ങൾ അന്വേഷണത്തിൽ കണ്ടെടുത്തു. ഒറ്റയാൾ ആക്രമണങ്ങൾ നടത്താനും ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരുന്നു. കൂടാതെ ഭീകരവാദത്തെ ന്യായീകരിക്കുന്ന രേഖകൾ വഴി സായുധ അക്രമങ്ങളെ ന്യായീകരിക്കാനും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥകളെ തള്ളിക്കളയാനും ഇവർ ശ്രമിച്ചതായും എൻ.ഐ.എ. കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: NIA chargesheet confirms the Red Fort blast was a suicide bombing. Accused Dr. Umar Un Nabi detonated the IED from inside the i20 car. The attack was part of a two-year conspiracy to revive the AGuH module. Forensic tests confirmed the use of TATP and ammonium nitrate.
Published: 09 Sept 2026, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented