
ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണിയിലെ ഹോട്ടലിൽ ഉണ്ടായ തീപ്പിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച വിവരം പങ്കുവെച്ചു.
ബുധനാഴ്ച രാവിലെ 8:30-ഓടെയാണ് മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ഫ്‌ലറിഷ് സ്റ്റേ ബി ആൻഡ് ബിയിൽ (Flourish Stay B&B) വൻ തീപ്പിടുത്തമുണ്ടായത്. അപകടത്തിൽ 11 വിദേശികളടക്കം 21 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുക്കളെ ശുശ്രൂഷിക്കാനായി എത്തിയവരായിരുന്നു വിദേശികളായ ഇരകളിൽ പലരും.
മരിച്ചവരിൽ ഭൂരിഭാഗവും മധ്യേഷ്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്ന് കരുതപ്പെടുന്നതായി അധികൃതർ പറഞ്ഞു. 'ന്യൂഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ ദാരുണമായ തീപ്പിടിത്തത്തിൽ വിദേശികളുൾപ്പെടെയുള്ളവർ മരിച്ചതിൽ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.' ജയ്ശങ്കർ എക്‌സിൽ കുറിച്ചു.
മരിച്ചവരിൽ നിരവധി വിദേശികളുള്ളതിനാൽ വിദേശകാര്യ മന്ത്രാലയം വിദേശ എംബസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിദേശകാര്യ മന്ത്രാലയം എംബസികളുമായി ബന്ധപ്പെട്ടുവരികയാണ്, ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.' അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികളുണ്ടെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇതിൽ മൂന്ന് പേർ സാകേതിലെ മാക്സ് ആശുപത്രിയിലും രണ്ട് പേർ സഫ്ദർജംഗ് ആശുപത്രിയിലും ചികിത്സയിലാണ്.
അഞ്ച് നിലകളുള്ള കെട്ടിടത്തിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. കെട്ടിടത്തിൽ പരിമിതമായ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ അപര്യാപ്തമായിരുന്നു എന്നും അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തകരും പ്രദേശവാസികളും ചേർന്ന് പുക നിറഞ്ഞ കെട്ടിടത്തിൽ നിന്ന് നിരവധി ആളുകളെയാണ് പുറത്തെത്തിച്ചത്.
കുറ്റകരമായ നരഹത്യയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കെട്ടിടത്തിന് മതിയായ അഗ്‌നിശമന സുരക്ഷാ അനുമതി ഉണ്ടായിരുന്നില്ലെന്നും അപകടകാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
Content Highlights: 21 casualties confirmed in Malviya Nagar hotel fire, 11 foreign nationals among the deceased, MEA providing assistance to concerned embassies, FIR registered for culpable homicide due to safety violations, Investigation ongoing into building fire safety clearance
Published: 03 Jun 2026, 08:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented