ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പാസാക്കിയ ഈക്വൽ എർത്ത് ഭൂപട പ്രമേയത്തെ പിന്തുണച്ചെന്നതിനർഥം ഇന്ത്യയുടെ ഭൂപടത്തിലോ അതിർത്തികളിലോ മാറ്റം വരുത്തലോ പ്രത്യേക ഭൂപടങ്ങൾ അംഗീകരിക്കലോ അല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പരമ്പരാഗത മെർക്കേറ്റർ രീതിയിലെ വൈകല്യങ്ങൾ പരിഹരിച്ച് ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം കാണിക്കുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തിന്റെ അതിർത്തിപരമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

To advertise here,

ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പരമാധികാരപ്രദേശങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി മാത്രമേ ചിത്രീകരിക്കാവൂ. തെറ്റായ രീതിയിലുള്ള ഏതൊരു ചിത്രീകരണവും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയുടെ പരമാധികാരത്തിലും ഭൗമശാസ്ത്രപരമായ അഖണ്ഡതയിലുമുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതും തർക്കമില്ലാത്തതുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഈ പ്രമേയം അന്താരാഷ്ട്ര അതിർത്തികളെയോ, തർക്ക പ്രദേശങ്ങളെയോ, സ്ഥലപ്പേരുകളെയോ സ്പർശിക്കുന്നില്ലെന്നും ഏതെങ്കിലും പ്രത്യേക ഭൂപടത്തെ അംഗീകരിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്രജ്ഞൻ രഘു പുരി വ്യക്തമാക്കി. സാങ്കേതികമായും രീതിശാസ്ത്രപരമായും പ്രമേയം നിഷ്പക്ഷമായിരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അക്കാദമിക് സ്ഥാപനങ്ങൾക്കും കാർട്ടോഗ്രാഫർമാർക്കും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഭൂപട പ്രൊജക്ഷനുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം കാണിക്കുന്ന സമവിസ്തൃത ഭൂപടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. സെപ്റ്റംബർ നാലിന് അംഗീകരിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയും വോട്ടുചെയ്തിരുന്നു. െമർക്കേറ്റർ പ്രൊജക്ഷൻപോലെയുള്ള പരമ്പരാഗത ഭൂപട രീതികളിലെ വൈകല്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ യു.എസ്.മാത്രമാണ് എതിർത്ത് വോട്ടുചെയ്തത്.