ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് വിദേശത്തേക്ക് ഇന്ത്യ അയക്കുന്ന സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രിയും സർക്കാരും വിസമ്മതിച്ചത് നിർഭാഗ്യകരമാണെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.
പാർലമെന്റ് സമ്മേളനം ഉടൻ വിളിച്ചു ചേർക്കണം. ജനങ്ങളോട് കാര്യങ്ങൾ പറയാനും ജനപ്രതിനിധികൾക്ക് എന്തെങ്കിലും വിശദീകരണങ്ങൾ തേടാനുണ്ടെങ്കിൽ അതിനുള്ള അവസരം നൽകാനും സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് പ്രസ്താവനയിൽ സിപിഎം ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ. അത്തരമൊരു വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സർക്കാർ വിളിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തണം. സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാർ പോലും നടത്തുന്ന പ്രചാരണം ഉടൻ അവസാനിപ്പിക്കണം. എതിർപ്പുകൾക്കിടയിലും, വിശാലമായ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ഇന്ത്യ വിദേശത്തേക്ക് അയക്കുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും പ്രസ്താവനയിൽ സിപിഎം അറിയിച്ചു.
Content Highlights: CPM will join the all-party delegation despite disagreements with central policies
Published: 17 May 2025, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented