ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന അസ്ഥിരത കാരണം ഇന്ത്യൻ കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടാതിരിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിന് (ബിഎംഐ പൂൾ) കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്.

To advertise here,

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലടക്കം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്താരാഷ്ട്ര വിപണികളിൽ അസ്ഥിരതയുണ്ടാകുമ്പോഴും ഇന്ത്യൻ വ്യാപാരത്തിന് കുറഞ്ഞ ചെലവിലുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.ഇതോടെഇന്ത്യൻ വ്യാപാര മേഖലവിദേശ ഇൻഷുറൻസ് കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്.

ഏകദേശം 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയുടെ പിന്തുണയോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകൾക്കും ഇന്ത്യയിലേക്കോ പുറത്തേക്കോ ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾക്കും ഈ പൂൾ ഇൻഷുറൻസ് പിന്തുണ നൽകും. പ്രാരംഭഘട്ടത്തിൽ 10 വർഷത്തേക്കാണ് പദ്ധത് നടപ്പിലാക്കുന്നത്. ഇത് പിന്നീട് അഞ്ച് വർഷത്തേക്കുകൂടി നീട്ടാൻ സാധിക്കും.

ഹൾ ആന്റ് മെഷിനറി, കാർഗോ, വാർ റിസ്‌ക് ഇൻഷുറൻസ് തുടങ്ങിയ സുരക്ഷാ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വിദേശ ഇൻഷുറൻസ് കമ്പനികൾക്ക് പ്രീമിയമായി നൽകുന്ന പണംലാഭിക്കാനും ഇൻഷുറൻസ് രംഗത്ത്വൈദഗ്ധ്യം വളർത്താനും ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.

അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഇത്തരം യുദ്ധസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻതോതിൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുകയോ, ഇൻഷുറൻസ് നിഷേധിക്കുകയോ ചെയ്യുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് കേന്ദ്രം സ്വന്തം നിലയിൽ ഈ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഉപരോധങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം ഇൻഷുറൻസ് പ്രീമിയം വർധിക്കുകയും ഇൻഷുറൻസ് ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഇതുവരെ ഇന്ത്യ ഇൻഷുറൻസിനായി ആശ്രയിച്ചിരുന്നത് അന്താരാഷ്ട്ര ഗ്രൂപ്പുകളെയായിരുന്നു.എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇത്തരം ഗ്രൂപ്പുകൾ ഇൻഷുറൻസ് പരിരക്ഷ പെട്ടെന്ന് പിൻവലിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് രാജ്യം സ്വന്തമായി സംവിധാനം നടപ്പാക്കാനൊരുങ്ങുന്നത്.