കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയെ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കി. അധ്യാപക നിയമന കോഴക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മമതയുടെ നടപടി. മമതയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. 

To advertise here,

പാര്‍ഥ ചാറ്റര്‍ജി മന്ത്രിയായിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല മമതാ ബാനര്‍ജി തന്നെ ഏറ്റെടുക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ഥയെ മാറ്റിയേക്കുമെന്നാണ് സൂചന. പാര്‍ഥയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു. 

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പര്‍ഥയ്‌ക്കെതിരേയുള്ള ആരോപണം. നേരത്തെ പാര്‍ഥയുടെ സഹായിയായ നടി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ഥയേയും ഇ.ഡി അറസ്റ്റ് ചെയ്തത്. അര്‍പ്പിതയുടെ രണ്ട് ഫ്‌ളാറ്റുകളില്‍നിന്നായി ഇഡി ഇതുവരെ 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാര്‍ഥയുടെതാണെന്നാണ് അര്‍പ്പിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.