വിജയവാഡ: ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് നടപടി. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

To advertise here,

കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരുമാസത്തിനകം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകും. മുൻപ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്നത് സർക്കാർ പരിഗണിക്കുന്നതായി നായിഡു അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വരുമാനം വർധിക്കുന്നതനുസരിച്ച് പല ദമ്പതിമാരും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും ആദ്യത്തെ കുട്ടി ആൺകുട്ടിയല്ലെങ്കിൽമാത്രം രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നതുമായ പ്രവണതകൾ സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.