ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി മാർച്ചുചെയ്യാൻ ശ്രമിച്ചത് ഡൽഹി പോലീസ് തടഞ്ഞു. ഡൽഹി മുൻമുഖ്യമന്ത്രിയും എ.എ.പി. ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ, ഇ20 പെട്രോളിനെ എതിർക്കുന്ന 2.30 ലക്ഷം പേരുടെ ഹർജികളുമായിട്ടായിരുന്നു മാർച്ച്.

To advertise here,

റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച നേതാക്കൾ ഹർജികൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തിക്കാൻ പോലീസിന് കൈമാറി. പ്രതിഷേധപരിപാടികൾ തുടരുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഫിറോസ് ഷാ റോഡിലെ എ.എ.പി. ആസ്ഥാനത്തുനിന്ന് മാർച്ച് തുടങ്ങി മീറ്ററുകൾ പിന്നിടുംമുൻപേ പോലീസ് തടഞ്ഞിരുന്നു.

ഒരുമാസം മുൻപേ പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചിരുന്നതാണെന്നും അതനുവദിക്കാത്തത് ഏകാധിപത്യമാണെന്നും കെജ്‌രിവാൾ പിന്നീട് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഏകപക്ഷീയമായി ഇ20 പെട്രോൾ അടിച്ചേൽപ്പിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിലാണ്.

സാദാ പെട്രോൾ വാങ്ങാനും സൗകര്യം നൽകേണ്ടതാണ്. ഇ20 പെട്രോളിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കെജ്‌രിവാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി. വക്താവും എം.പി.യുമായ സുധാംശു ത്രിവേദി ആരോപിച്ചു.

ഡൽഹിയിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് യൂണിയനുകളും

ഇ20 പെട്രോൾ പിൻവലിക്കാനാവശ്യപ്പെട്ട് ഡൽഹിയിലെ ടാക്‌സി, ട്രാൻസ്‌പോർട്ട്, ടൂർ ഓപ്പറേറ്റേഴ്‌സ് യൂണിയനുകൾ ചൊവ്വാഴ്ച പ്രതിഷേധിച്ചു. പാർലമെന്റ് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെ രാജ്ഘട്ടിലെത്തിയായിരുന്നു പ്രതിഷേധം.