ന്യൂഡൽഹി: മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉൾപ്പെടെ വിവിധ ബയോമെട്രിക് നിരീക്ഷണസംവിധാനങ്ങൾ ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ ഉപയോഗിച്ച ഡൽഹി പോലീസ് നടപടിക്കെതിരേ സി.പി.എം. നേതാവ് എ.എ. റഹീം എം.പി. സുപ്രീംകോടതിയിൽ.

To advertise here,

സമാധാനപരമായ പ്രതിഷേധസമരത്തിൽ ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് റഹീം കുറ്റപ്പെടുത്തി. അതിനാൽ സ്വകാര്യ കമ്പനികളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ബയോമെട്രിക് നിരീക്ഷണസംവിധാനങ്ങൾ ഉപയോഗിക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുന്നതുവരെ അനുവദിക്കാനാവില്ലെന്ന് അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻവഴി സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. ബയോമെട്രിക് സാങ്കേതികവിദ്യവെച്ച് തിരിച്ചറിയുന്ന വിവരങ്ങൾ ദേശീയ കുറ്റകൃത്യവിവരങ്ങളുമായി ബന്ധിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരുമെല്ലാം തുടർച്ചയായി ഈ നിരീക്ഷണത്തിന് വിധേയരാകുന്നു.

സി.സി.ടി.വി. ക്യാമറകൾ, ഡ്രോണുകൾ, മൊബൈൽ കമാൻഡ് ആൻഡ്‌ കൺട്രോൾ വാഹനം എന്നിവയുപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. ബയോമെട്രിക് നിരീക്ഷണത്തിനായി ഉപയോഗിച്ച സാങ്കേതികവിദ്യകൾ വെളിപ്പെടുത്താൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.