ന്യൂഡൽഹി: ലോക്സഭയിൽ മണ്ഡല പുനർനിർണ്ണയ ബില്ലിനെ ചൊല്ലി ബിജെപി എംപി തേജസ്വി സൂര്യയും ഡിഎംകെ എംപി എ. രാജയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ഭരണഘടനയുടെ (131-ാം ഭേദഗതി), മണ്ഡലപുനർനിർണയ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

To advertise here,

ഡിഎംകെ വിഘടനവാദത്തിന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് തേജസ്വി സൂര്യ ആരോപിച്ചു. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യം ഒന്നാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഡിഎംകെയുടെ രാഷ്ട്രീയം ഉൾക്കൊള്ളലിന്റേതല്ലെന്നും അരാജകത്വത്തിന്റേതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ഇതിന് 'ഞങ്ങളെ ദേശീയത പഠിപ്പിക്കാൻ വരേണ്ട' എന്ന് എ. രാജ തിരിച്ചടിച്ചു. തങ്ങൾ വിഘടനവാദികളല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദേശീയതയോടുള്ള തമിഴ്നാടിന്റെ പ്രതിബദ്ധത തെളിയിക്കാൻ ചരിത്രപരമായ ചില കണക്കുകൾ നിരത്തി. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് തമിഴ്നാട് ആറു കോടി രൂപയുടെയും വാജ്പേയിയുടെ കാലത്ത് കാർഗിൽ യുദ്ധത്തിനായി 100 കോടി രൂപയുടെയും സഹായം നൽകിയതായി എ. രാജ തുറന്നടിച്ചു.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ മാനിക്കാത്തതിനെതിരെയും മാത്രമാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നത് ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് രാജ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ സീറ്റുകൾ വർധിക്കുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ (കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന) മൊത്തം സീറ്റ് വിഹിതം 23.9 ശതമാനമായി തന്നെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പാക്കിയിട്ടുണ്ടെന്ന് തേജസ്വി സൂര്യ വാദിച്ചു. എതിർക്കാൻ വേണ്ടി മാത്രം എതിർക്കുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേതെന്നും മെറിറ്റ് നോക്കിയല്ല അവർ സംസാരിക്കുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു.