അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ബാന്ദ്രയിലെ വീട്ടിലേക്ക് താമസം മാറിയതിനുപിന്നാലെ തന്റെ സ്വകാര്യതയേക്കുറിച്ച് വാചാലയായി 'ദ കേരള സ്റ്റോറി'താരം അദാ ശര്‍മ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദാ ശര്‍മ മാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമാകുന്നതിനേക്കുറിച്ചും മാധ്യമവിചാരണയേക്കുറിച്ചുമുള്ള അഭിപ്രായം പങ്കുവെച്ചത്. 

To advertise here,

താന്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണെന്ന കാര്യം പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണെന്ന് പറഞ്ഞ അദാ തന്റെ നിത്യജീവിതത്തിലെ വളരെക്കുറച്ച് സംഗതികള്‍ മാത്രമാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതെന്നും സ്വകാര്യമായിത്തന്നെ സൂക്ഷിക്കണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ അത്തരത്തില്‍ തുടരാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ മാധ്യമങ്ങള്‍ സൂക്ഷ്മബോധവും ബുദ്ധിയുമുള്ളവയാണ്. അതിനാല്‍ത്തന്നെ അവ എന്റെ സ്വകാര്യതയെ തീര്‍ച്ചയായും മാനിക്കുമെന്ന് എനിക്ക് തീര്‍ച്ചയാണ്. അനവധി പക്ഷികളുടേയും അണ്ണാന്‍മാരുടേയും കൂടി വാസസ്ഥലമാണ് എന്റെ വീട്, എന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ഞാനവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്', അവര്‍ പറഞ്ഞു. 

ഒരു സിനിമ ചെയ്യുമ്പോഴോ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴോ ഹൃദയം തുറന്നാണ് താന്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അക്കാരണത്താല്‍ത്തന്നെ തന്റെ തീരുമാനത്തെക്കുറിച്ച് സംശയങ്ങളുണ്ടാകാറില്ലെന്നും അദാ പറഞ്ഞു. പ്രത്യക്ഷത്തില്‍ താന്‍ പുതിയയിടത്തേക്ക് താമസം മാറിയെങ്കിലും ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിലാണ് തന്റെ ശാശ്വതമായ വാസസ്ഥലമെന്നും അദാ ശര്‍മ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സുശാന്തിന്റെ അപാര്‍ട്മെന്റിലേക്ക് താമസം മാറിയ കാര്യം അദാ സ്ഥിരീകരിച്ചിരുന്നു. ആ അപാര്‍ട്മെന്റിലേക്ക് മാറുന്നതിനെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും അദാ പറഞ്ഞിരുന്നു. സുശാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അപാര്‍ട്ട്മെന്റിലേക്ക് അദാ ശര്‍മ താമസം മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടേയാണ് വ്യക്തത വരുത്തി താരം രംഗത്തെത്തിയത്. 

നാലുമാസം മുമ്പേ താന്‍ താമസം മാറിയതായും അദാ പറഞ്ഞു.സിനിമാ പ്രൊമോഷന്‍ തിരക്കുകള്‍ക്കിടയിലായിരുന്നു താനെന്നും അടുത്തിടേയാണ് ഒരിടത്ത് സ്ഥിരമാക്കാന്‍ തീരുമാനിച്ചതെന്നും അദാ പറഞ്ഞു. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള വീട്ടിലാണ് ഇക്കാലമത്രയും താമസിച്ചത്. ഇതാദ്യമായാണ് അവിടം വിട്ടു മാറുന്നതെന്നും നടി പറഞ്ഞു.

ഈ സ്ഥലം തനിക്ക് പോസിറ്റീവ് വൈബാണ് നല്‍കുന്നതെന്നും അദാ പറഞ്ഞു. കേരളത്തിലേയും മുംബൈയിലേയും വീടുകള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടതാണെന്നും അവിടെ വരുന്ന പക്ഷികള്‍ക്കും അണ്ണാനുമൊക്കെ ഭക്ഷണമൂട്ടുമായിരുന്നുവെന്നും അദ പറഞ്ഞു. അത്തരത്തിലുള്ള വിശാലമായ ഇടമാണ് താന്‍ തേടിയിരുന്നതെന്നും അദാ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ വീട്ടുമുറത്ത് നില്‍ക്കുന്ന അദായുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്നുമുതല്‍ താരം ആ ഫ്ളാറ്റ് വാങ്ങിയോ എന്നതുസംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നുണ്ടായ മാധ്യമശ്രദ്ധയില്‍ അസ്വസ്ഥയായിരുന്നുവെന്നും വ്യക്തിജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്നയാളാണ് താനെന്നും താരം അന്നും പറഞ്ഞിരുന്നു.