ലമുകളിലെ കുളിരിൽ ഒരു കപ്പ് ചൂടുചായ ഊതിക്കുടിക്കുന്ന അനുഭവമാണ് 'മുസാഫിർ കഫേ'. ജീവിതത്തിന്റെ ഉത്തരം കിട്ടായ്മകളെല്ലാം കോട മൂടിയ ഒരു മലയുടെ മുകളിൽനിന്ന് കാറ്റിൽ പറത്തി കൈയും കെട്ടി തിരിച്ചിറങ്ങുന്ന അവസ്ഥ. അപ്പോൾ അറിയാതെ നമ്മളൊരു ഇഷ്ടഗാനം മൂളും. ഒന്നു പുഞ്ചിരിക്കും. മറ്റെല്ലാം മറന്ന് നമ്മിലൊരു ശാന്തത കൈവരും. ഇതല്ലേ ജീവിതം എന്ന് തോന്നും.

To advertise here,

ഒരാളെ സ്നേഹിക്കുന്നതെങ്ങനെയാണ്? അയാളുടെ സ്വപ്നങ്ങളിലേക്കെത്താൻ, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുന്നതാണോ? അല്ലെങ്കിൽ ആ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടി അയാളെ സ്വതന്ത്രനാക്കുന്നതോ? അതുമല്ലെങ്കിൽ ഒരാളെ മോഹിക്കുന്നതെങ്ങനെയാണ്?

പ്രീതിയും സുധയും- ചന്ദറിന്റെ ജീവിതത്തിലെ രണ്ടുതരം സ്നേഹങ്ങൾ. സ്വതന്ത്രമായി വിടുന്നതാണ് ലക്ഷ്യം നേടാൻ ഏറ്റവും നല്ലതെന്നും മറ്റൊരാൾക്ക് വേണ്ടി നമ്മുടെ സ്വപ്‌നങ്ങൾ മാറ്റിവെക്കേണ്ടതില്ലെന്നും വിശ്വസിക്കുന്ന സുധ. ഒരാളുടെ സ്വപ്‌നത്തിലേക്കെത്താൻ മറ്റെല്ലാം മാറ്റിവെച്ച് കൂടെ നിൽക്കുന്ന വേറൊരാൾ, പ്രീതി. ചന്ദറിന്റെ സ്വപ്‌നമായ 'മുസാഫിർ കഫേ'യുടെ ഹൃദയം... ഇതിൽ ആര് കൂടെയുണ്ടാവണമെന്നാണ് നമ്മൾ ആഗ്രഹിക്കുക?

മനോഹരമായൊരു ലക്ഷ്യം അല്ലെങ്കിൽ ഒരു സ്വപ്നം ഉള്ളിൽ പേറുന്ന ഏതൊരാൾക്കും 'മുസാഫിർ കഫേ'യുടെ പടികൾ കയറാം. ചന്ദറിന്റെ സ്പെഷ്യൽ കോഫി രുചിക്കാം. 'മുസാഫിർ കഫേ'യുടെ മുക്കിലും മൂലയിലുമുള്ള പ്രീതിയുടെ കലാവിരുതുകൾ അനുഭവിക്കാം. ഓരോ പുലരിയിലും ആ ഒരാളെ മാത്രം ആഗ്രഹിക്കുന്ന ആ ഒരാളിൽ നിലനിൽക്കാൻ കൊതിക്കുന്ന അയാൾ കൈവിട്ടുപോകുമോ എന്നു ഭയക്കുമ്പോഴും സുധയ്ക്കായി കഫേയിൽ മുറിയൊരുക്കുന്ന പ്രീതിക്ക് പക്ഷേ തന്റെ സ്നേഹത്തിൽ അപാരമായ ആത്മവിശ്വാസമുണ്ട്.

എങ്കിലും ഏറ്റവും പ്രിയപ്പെട്ടൊരാൾ വിട്ടുപോവുന്നതിനോളം വേദന മറ്റെന്തിനാണുള്ളത്. എന്നെ തനിച്ചാക്കല്ലേ എന്നയാളോട് വിലപിക്കുന്നതിനോളം നിസ്സഹായത മറ്റെപ്പോഴാണ് നാമനുഭവിക്കുക. മറ്റൊന്നുമില്ല, മറ്റൊന്നുമില്ല എന്ന് സുധയെ സ്നേഹിക്കുന്ന ചന്ദർ എന്ന മനുഷ്യനെ 'മുസാഫിർ കഫേ'യുടെ അവസാന നിമിഷത്തിൽ പോലും കാണാം. പ്രണയം ചിലപ്പോൾ അങ്ങനെയാണ്, കൈവിട്ടു പോയാലും നഷ്ടപ്പെട്ട അതേ ആഴത്തിൽ നമ്മൾ പിന്നെയും പിന്നെയും മോഹിച്ചു കൊണ്ടേയിരിക്കും.

ദിവ്യ പ്രകാശ് ദുബെയുടെ ബെസ്റ്റ് സെല്ലിങ് നോവലായ 'മുസാഫിർ കഫേ'യുടെ ദൃശ്യാവിഷ്‌കാരമാണ് നെറ്റ്ഫ്‌ലിക്‌സ് സീരീസ് ആയ 'മുസാഫിർ കഫേ'. ചന്ദർ ആയി വിക്രാന്ത് മാസിയും വേദിക പിന്റോ സുധയായും മഹിമ മക്വാന പ്രീതിയായും വേഷമിട്ടിരിക്കുന്നു. രുചിർ അരുൺ ആണ് സംവിധാനം.