സമകാലീന സംഭവങ്ങൾ സിനിമക്ക് പ്രമേയമാവുന്നു എന്ന് കേൾക്കുമ്പോൾ അതെന്തായിരിക്കും എന്നൊരു ചിന്ത പ്രേക്ഷകന്റെ മനസിലേക്ക് വരും. കൊള്ളയോ, കൊലയോ അല്ലെങ്കിൽ യഥാർത്ഥസംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടോ ആയിരിക്കും അവയിൽ മിക്ക സംഭവങ്ങളും. പലതും നേരത്തേ കഴിഞ്ഞുപോയതോ അല്ലെങ്കിൽ ഇടക്കാലത്ത് നമ്മുടെയെല്ലാം മനസിൽ നിന്ന് മാഞ്ഞുപോയതോ ആയിരിക്കും. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ, അല്ലെങ്കിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്ന, നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമായ ഒരു വിഷയമെടുത്ത് ​ഗംഭീരമായി അവതരിപ്പിച്ചിരിക്കുകയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാളും സംഘവും.

To advertise here,

എം.എൽ.എയുടെ വീടിന്റെ മതിൽ ചാടിയതിന് പട്ടികടിയേറ്റ കുഴുമ്മൽ രാജീവൻ പ്രേമൻ എന്ന മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുന്നതും തുടർന്ന് നടക്കുന്ന വാദപ്രതിവാദങ്ങളുമാണ് 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ ആകെത്തുക. പ്രതിഭാ​ഗവും വാദിഭാ​ഗവും തീപ്പൊരി ചിതറുംപോലെ തർക്കത്തിലേർപ്പെടുന്ന കോർട്ട് റൂം ഡ്രാമകൾ കണ്ട് ശീലിച്ച മലയാളി പ്രേക്ഷകന് മുന്നിൽ യഥാർത്ഥത്തിൽ കോടതിയിൽ എന്താണ് നടക്കുകയെന്നും ഇങ്ങനേയും കോടതിയുണ്ടെന്നും കാട്ടിത്തരികയാണ് രതീഷും കൂട്ടരും. ഒരു പോലീസ് ചിത്രം എങ്ങനെ സാധാരണമായി എടുക്കാമെന്ന് ആക്ഷൻ ഹീറോ ബിജുവിലൂടെ എബ്രിഡ് ഷൈൻ കാട്ടിത്തന്നപോലെ.

സാധാരണ നമ്മൾ മിക്കവരുടേയും ഒരു ദിവസം തുടങ്ങുന്നത് പത്രം വായിച്ചുകൊണ്ടായിരിക്കും. പൊളിഞ്ഞ റോഡുകളുടേയോ റോഡപകടങ്ങളുടേയോ വാർത്തകൾ നമ്മുടെ കണ്ണിൽപ്പെടാതെ പോവാറില്ല. വെറും തൂമ്പയുപയോ​ഗിച്ച് റോഡിലെ കുഴിയടച്ച വാർത്ത പുറത്തുവന്നിട്ട് അധികം ദിവസമായിട്ടില്ല. റോഡിലെ കുഴിയിൽ വീണ് ആളുകൾ മരിക്കുന്നതും ഇടയ്ക്കിടെ വാർത്തകളിൽ വന്നുകൊണ്ടേയിരിക്കുന്നു. അപ്പോഴെല്ലാം നമ്മൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ എന്ന് നന്നാവുമെന്നും ആര് നന്നാക്കുമെന്നും ഇത്തരം അപകടങ്ങൾക്ക് ആരാണ് യഥാർത്ഥ ഉത്തരവാദിയെന്നും. ആ ചോദ്യത്തെ പ്രേക്ഷകർക്കുവേണ്ടി ചോദിക്കുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.

സിനിമയിലെ നായകനായ കുഴുമ്മൽ രാജീവൻ യഥാർത്ഥത്തിൽ കേരളത്തിലെ സാധാരണക്കാരുടെ പ്രതിനിധിയാണ്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഒരർത്ഥത്തിൽ അയാളുടെ പോരാട്ടം. സാധാരണക്കാരിൽ സാധാരണക്കാരനായ തന്റെ ചോദ്യങ്ങൾ ചോദിക്കാൻ അയാൾ കോടതിമുറിയിൽ ഒരു അഭിഭാഷകന്റെ സഹായംപോലും തേടുന്നില്ല. അയാളുടെ ചോദ്യങ്ങൾ ഓരോ മലയാളിയും ചോദിക്കാൻ ആ​ഗ്രഹിക്കുന്നതാണ്. സിനിമയുടെ ഒരു സീനിൽ ഈ റോഡൊക്കെ ആരുണ്ടാക്കിയതാണെന്ന ഒരു കഥാപാത്രത്തിന്റെ ചോദ്യം ഒരിക്കൽപ്പോലും ചോദിക്കാത്ത മലയാളികളുണ്ടാവില്ല. പലരും മനസിൽ ചോദിച്ച ചോദ്യമാണ് നായകനിലൂടെ സംവിധായകൻ ചോദിക്കുന്നത്. 

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ നായകനായ കുഞ്ചാക്കോ ബോബൻ മുതൽ കോടതി മുറിയിലെ ചെറു കഥാപാത്രങ്ങളായെത്തിയവർ സ്വാഭാവിക അഭിനയംകൊണ്ട് അമ്പരപ്പിക്കുന്നുണ്ട്. ഒരു ചുവന്ന സ്പ്ലെൻഡറിൽ കയറി പാട്ടുംപാടി വന്ന ആ ചെറുപ്പക്കാരനിൽ നിന്ന് ചാക്കോച്ചൻ നടനെന്ന രീതിയിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. അത്രയും അനായാസതയോടെയായിരുന്നു രാജീവൻ എന്ന ഡീ​ഗ്ലാമറസ്  വേഷത്തിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം. നിയമം പഠിച്ചവർക്കെതിരെ നിന്ന് പോരാടുന്ന രാജീവനെ കുഞ്ചാക്കോ ബോബൻ ​ഗംഭീരമാക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായെത്തിയ രാജേഷ് മാധവന്റെ ചെറു നോട്ടങ്ങളും സംഭാഷണങ്ങളും പോലും പൊട്ടിച്ചിരിയുതിർക്കുന്നുണ്ട്. തന്റേടമുള്ള നായികയായി ​ഗായത്രിയും ലോറി ഡ്രൈവർ ജോണിച്ചനായി സിബി തോമസും മുഖ്യമന്ത്രിയായി ഉണ്ണിമായ പ്രസാദും മികവുപുലർത്തി.

ഇത്രയും മുൻനിര അഭിനേതാക്കളെ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. ഒരുപക്ഷേ അടുത്തകാലത്ത് പ്രകടനത്തിൽ ഇത്രയും ടൈമിങ് ഉള്ള പുതുമുഖങ്ങളെ കാണാൻ കഴിഞ്ഞിട്ടില്ല. മജിസ്ട്രേറ്റായെത്തിയ ഉദിനൂർ തടിയൻകൊവ്വലിലെ പി.പി. കുഞ്ഞികൃഷ്ണന്റെ പേരാണ് അതിലാദ്യം പറയേണ്ടത്. ചൂടാവേണ്ടിടത്ത് ചൂടാവുന്ന എന്നാൽ പരമരസികനുമായ മജിസ്ട്രേറ്റിന് തിയേറ്ററിൽ ലഭിക്കുന്ന നിറഞ്ഞ കയ്യടി അദ്ദേഹത്തിലെ പ്രതിഭയ്ക്ക് ലഭിക്കുന്ന അം​ഗീകാരം തന്നെയാണ്. പൊതുമരാമത്ത് മന്ത്രിയായെത്തിയ പൊതുമരാമത്ത് മുൻ എൻജിനിയർ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, കൃഷ്ണൻ വക്കീലായ എ.വി. ബാലകൃഷ്ണൻ, മന്ത്രിയുടെയും നായകന്റെയും അഭിഭാഷകരായി വേഷമിട്ട കാസർകോഡ് ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടർമാരായ സി. ഷുക്കൂറും ഗംഗാധരൻ കുട്ടമത്തും, എം.എൽ.എയുടെ ഭാര്യയുടെ വേഷത്തിലെത്തിയ കവയിത്രി സി.പി.ശുഭയുമെല്ലാം കിട്ടിയ അവസരം നന്നായിത്തന്നെ വിനിയോ​ഗിച്ചു.

ട്രെയിലറിൽ നായകകഥാപാത്രം പറയുന്ന ഒരു ഡയലോ​ഗുണ്ട്. കയ്യൂക്കുള്ളവൻ പാവപ്പെട്ടവന്റെ മെക്കിട്ട് കയറിയശേഷം പറയുന്ന ഒരു ഡയലോ​ഗാണ് 'ന്നാ താൻ കേസ് കൊട്' എന്നത്. പാവപ്പെട്ടവൻ തിരിച്ച് ഒന്നും ചെയ്യില്ലെന്ന ധൈര്യമാണോ അതിന് പിന്നിലെന്നും ഇതേ കഥാപാത്രം ചോദിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയായി, സാധാരണക്കാരൻ ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഏത് അധികാരകേന്ദ്രവും ഒന്ന് വിറയ്ക്കും എന്നാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം നൽകുന്ന ആത്യന്തികമായ സന്ദേശം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ കേസും വാദങ്ങളും കാണാൻ.