പയ്യോളി: പുതിയ രീതിയിലുള്ള സംഗീതവും വരികളും പാട്ടും എതിർക്കപ്പെടേണ്ടതില്ലെന്നും ആസ്വാദകലോകമുണ്ടെങ്കിൽ ആ സംഗീതത്തെയും അംഗീകരിക്കണമെന്ന് ഗായകൻ വിനീത് ശ്രീനിവാസൻ. കേൾക്കാൻ ആളുണ്ടാകുക എന്നതാണ് പ്രധാനം. പാട്ടിലെ റാപ്പർ ട്രെൻഡുകളെപ്പറ്റിയുള്ള ചോദ്യത്തിന് ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ. 

To advertise here,

ശ്രുതിയും താളമൂല്യവുമുള്ള പാട്ടുകളുടെ ആസ്വാദകവൃന്ദം വേറെത്തന്നെയാണ്. അത്തരം ഗാനങ്ങൾ മലയാളിമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതാണ്. അത് അങ്ങനെത്തന്നെ മുന്നോട്ടുപോകും. സംഗീതത്തിനുമപ്പുറമുള്ള മറ്റു കാര്യങ്ങളിലെ ശരിയും തെറ്റും സമൂഹത്തിനുമുന്നിൽ സ്വയം തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബസിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടൻ ശ്രീനിവാസന്റെ മകന് ഇനിയുള്ള കുടുംബസിനിമകൾ എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റിയും വേറിട്ട അഭിപ്രായമാണുള്ളത്. 'പഴയ ടിപ്പിക്കൽ കുടുംബസിനിമകൾ ഇനി വിജയിക്കണമെന്നില്ല. ഇന്നത്തെ യുവാക്കളെ ആകർഷിക്കണമെങ്കിൽ അവരുടെ കുടുംബപശ്ചാത്തലവുമായും അവരുടെ ജീവിതരീതിയോടും ബന്ധമുള്ള കഥകളായിരിക്കണം. അതൊന്നുമല്ലെങ്കിൽ തമാശകൾ നിറഞ്ഞതായിരിക്കണം. ചെറുപ്പക്കാരാണ് തിയറ്റേറുകളിലെത്തുന്നതെന്ന് മനസ്സിലാക്കണം.' സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ മാവേലിക്കസ് ഓണാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങൽ സർഗാലയയിൽ സംഗീതപരിപാടിക്കെത്തിയതായിരുന്നു വിനീത് ശ്രീനിവാസൻ. 

ഇത്തരം പരിപാടികൾക്കിടയിൽ തിരുവോണത്തിന് വീട്ടിലെത്തുമോ എന്ന് ആരാഞ്ഞപ്പോൾ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളും സദ്യയുമെല്ലാം അച്ഛന്റെകൂടെ ഷൂട്ടിങ് സെറ്റിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഓണക്കാലത്താണ് അച്ഛന്റെ പല പ്രധാന സിനിമകളും പുറത്തിറങ്ങിയത്. അതിനാൽ, ഓണത്തിന് എത്രയോമുൻപ് ഷൂട്ടിങ് സ്ഥലത്തായിരിക്കും അച്ഛനുണ്ടാവുക. ഓണപ്പരീക്ഷ കഴിഞ്ഞ ഉടനെ അങ്ങോട്ടേക്കു പോകും. അതായിരുന്നു ഇഷ്ടവും. അവിടെയാകുമ്പോൾ ശരിക്കും ഉത്സവമായിരുന്നു. ചിലപ്പോൾ ഹോട്ടൽമുറിയിലായിരിക്കും. കോഴിക്കോട്ടെ ആസ്വാദകരോട് പ്രത്യേക താത്പര്യമാണ്. സദസ്സിനെ ഇളക്കിമറിക്കാൻ ശ്രമിക്കുമ്പോൾ അവർ ഗായകനെ ആവേശത്തിലാറാടിക്കും.