കൊച്ചി: കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ സമ്മാനിച്ചതിൽ പറവൂരുകാർക്ക് അഭിമാനിക്കാമെന്ന് നടൻ സലിംകുമാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാവിയെക്കുറിച്ചുപോലും ചിന്തിക്കാതെ വലിയ റിസ്‌കാണ് സതീശൻ തിരഞ്ഞെടുപ്പിൽ ഏറ്റെടുത്തതെന്നും സലിംകുമാർ പറഞ്ഞു.

To advertise here,

'ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സ് പോലെ പത്തുദിവസത്തോളം മുൾമുനയിൽ നിർത്തിയിട്ടാണ് ആ സന്തോഷിപ്പിക്കുന്ന വിവരം നമ്മുടെ ചെവികളിൽ എത്തിയത്. പറവൂരുകാർക്ക് അഭിമാനിക്കാം, പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന്', എന്നായിരുന്നു സലിംകുമാറിന്റെ വാക്കുകൾ.

'102 സീറ്റില്ലാതെ, കഴിഞ്ഞ തവണത്തെപ്പോലെ ഭൂരിപക്ഷമില്ലാതെ വന്നാൽ സതീശൻ ചേട്ടന്റെ അവസ്ഥ എന്താകുമായിരുന്നേനെ? അത്രയും റിസ്‌ക് എടുത്ത്, തന്റെ ഭാവി പോലും കണക്കാക്കാതെ ഏറ്റെടുത്ത വെല്ലുവിളികളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ', അദ്ദേഹം വ്യക്തമാക്കി.

'വനവാസത്തിന് പോവാൻ നിന്നവനെ നിർബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇന്ന് നമ്മൾ കാണുന്ന വി.ഡി. സതീശൻ. നല്ല തുടക്കം പകുതി ചെയ്തതിന് തുല്യമാണെന്ന് പറയും. അങ്ങനെയെങ്കിൽ നല്ല തുടക്കമായിരുന്നു. അതിമനോഹരമായി ഇനിയുള്ള വർഷങ്ങൾ പോവട്ടെ. അദ്ദേഹത്തിന്റെ മുഖത്തുള്ള പാൽപ്പുഞ്ചിരി മായാതെ സൂക്ഷിച്ച് മുന്നോട്ടുപോവാൻ എല്ലാവിധ ആശംസകളും നേരുന്നു', സലിംകുമാർ കൂട്ടിച്ചേർത്തു.

സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമ്മേളനം ഉദ്ഘാടനംചെയ്തു. പൗരാവലിയുടെ ആദരം നടൻ മോഹൻലാൽ സമർപ്പിച്ചു. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.