തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും ബിസ്‌കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 49-ാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും 2024-ലെ മണ്ണാറക്കയം രചനാവിഭാഗം പുരസ്‌കാര സമർപ്പണവും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോൺബോസ്‌കോയുടെ ലഹരിവിരുദ്ധ പരിപാടിയായ ഡ്രീം പ്രൊജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽനടന്നു. ഓക്ടോബർ രണ്ടിന് നടക്കുന്ന 49-ാം ഫിലിം ക്രിട്ടിക്‌സ് അവാർഡ് വേദിയിൽ വച്ച് ഡ്രീം പ്രൊജക്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

To advertise here,

വെള്ളയമ്പലം വിസ്മയാ മാക്‌സിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗ്രന്ഥകർത്താവ് സി.എസ്. മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ടി. ജിതേഷ് എന്നിവർ അടൂർ ഗോപാലകൃഷ്ണനിൽനിന്ന് മണ്ണാറക്കയം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

49-ാം ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശയുടെ ലോഗോ ബിസ്‌കോണ് എം.ഡി. അനീഷ് കൃഷ്ണന് നൽകി അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്റർ ഫോർ ആർട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖർ, ഡോൺ ബോസ്‌കോ ഡ്രീം കേരള ഡയറക്ടർ ഫാ. തോമസ് പി.ഡി, ബിസ്‌കോൺ മാർക്കറ്റിങ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അനീഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

പുരസ്‌കാര സമർപ്പണത്തിന് മുന്നോടിയായി 'മലയാള സിനിമയിലെ സ്ത്രീ' എന്ന വിഷയത്തിൽ ചലച്ചിത്ര സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ നിരൂപകൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ എ. ചന്ദ്രശേഖർ മോഡറേറ്ററായി. സി.എസ്. മീനാക്ഷി, ഡോ. ജോസ് കെ. മാനുവൽ, ഡോ. രേഷ്മ കെ.ആർ, ഡോ. നൗഫൽ മറിയം ബ്ലാത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.