ജൂനിയർ എൻടിആർ- പ്രശാന്ത് നീൽ ചിത്രത്തിൽനിന്ന് പിന്മാറിയതായി സ്ഥിരീകരിച്ച് നടൻ ടൊവിനോ തോമസ്. മലയാളം ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ തെലുങ്ക് പ്രൊമോഷനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ചിത്രത്തിൽനിന്ന് പിന്മാറിയതായി ടൊവിനോ അറിയിച്ചത്. ഡേറ്റ് പ്രശ്‌നം കാരണമാണ് പിന്മാറ്റമെന്നും ടൊവിനോ അറിയിച്ചു.

To advertise here,

എന്തുകൊണ്ട് തെലുങ്കിൽ സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിനും ടൊവിനോ മറുപടി നൽകി. ഒരു തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് കുറഞ്ഞത് അഞ്ച് മലയാളം സിനിമകളെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് ടൊവിനോ പറഞ്ഞു. മലയാളം- തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ സംസ്‌കാരങ്ങൾ വ്യത്യസ്തമാണെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി.

'തെലുങ്ക് സിനിമകൾ ചെയ്യാൻ എനിക്ക് താത്പര്യമുണ്ട്. എആർഎമ്മിന്റെ പ്രൊമോഷന് വന്നപ്പോഴും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ വർക്കിങ് കൾച്ചർ വ്യത്യസ്തമാണ്. ഞങ്ങൾ സിനിമ ഒരു ഷെഡ്യൂളിൽ പൂർത്തിയാക്കും. എന്നാൽ, ഇവിടെ പല ഷെഡ്യൂളുകളായാണ് ചിത്രം പൂർത്തിയാക്കുന്നത്. ഒരേ സമയം ഒന്നിലേറെ ചിത്രങ്ങൾ ചെയ്യുന്നത് എനിക്കിഷ്ടമില്ല. ഒരു ചിത്രം പൂർത്തിയാക്കി അടുത്തത് ചെയ്യുക എന്നതാണ് എനിക്കിഷ്ടം. അങ്ങനെയാണ് ഞാൻ ഇത്രയും കാലം സിനിമകൾ ചെയ്തത്', ടൊവിനോ പറഞ്ഞു.

'ഇവിടുത്തേത് വലിയ ചിത്രങ്ങളായിരിക്കും. തെലുങ്കിൽ ഒരു സിനിമ ചെയ്താൽ, എന്റെ നാലോ അഞ്ചോ സിനിമകളെ അത് ബാധിക്കും. എന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലോ, മൂന്നുമാസം സമയത്തിലോ തീർക്കാൻ കഴിയുന്ന തെലുങ്ക് ചിത്രങ്ങൾ വന്നാൽ ഞാൻ സിനിമ ചെയ്യും', ടൊവിനോ കൂട്ടിച്ചേർത്തു.

'ഡ്രാഗൺ' എന്ന് പേരിട്ടിരിക്കുന്ന പ്രശാന്ത് നീൽ- എൻടിആർ ചിത്രത്തിൽനിന്നാണ് ടൊവിനോ പിന്മാറിയതായി സ്ഥിരീകരിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ ടൊവിനോയെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജോർദാനിൽ ഉൾപ്പെടെ എൻടിആറിനൊപ്പം ടൊവിനോയ്ക്ക് കോമ്പിനേഷൻ സീനുകളുടെ ഷൂട്ടുണ്ടായിരുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.