ഓസ്‌കര്‍ നേടിയ 'ദി എലഫന്റ് വിസ്പറേസ്' ഡോക്യുമെന്ററിയിലെ ബൊമ്മന്‍-ബെള്ളി ദമ്പതികളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി ബൊമ്മനെയും ബെള്ളിയെയും അഭിനന്ദിച്ചു. ഈ ചിത്രങ്ങള്‍ മോദി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

To advertise here,

'ദി എലഫന്റ് വിസ്പറേസി'ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് മുതുമലയില്‍ ഓസ്‌കര്‍ ട്രോഫിയുമായി എത്തി.  ചിത്രങ്ങള്‍ കാര്‍ത്തികി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബൊമ്മനും ബെള്ളിയ്ക്കും പുറമേ ഡോക്യുമെന്ററിയിലെ പ്രധാന അഭിനേതാക്കളായ ആനക്കുട്ടികള്‍ ബൊമ്മിയും രഘുവിനുമൊപ്പമുള്ള ചിത്രമാണ് കാര്‍ത്തികി പങ്കുവച്ചത്.

ഊട്ടി സ്വദേശിയായ കാര്‍ത്തികി സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്സ്' ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമ എന്നതുകൊണ്ടും കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മുതുമല നാഷണല്‍ പാര്‍ക്ക് പശ്ചാത്തലമായി വരുന്നു എന്നതുകൊണ്ടും മലയാളികള്‍ക്കും ചേര്‍ത്തുപിടിക്കാവുന്ന ഒരു സന്തോഷം കൂടിയായിരുന്നു ഈ പുരസ്‌കാരം. ആനയും മനുഷ്യരും തമ്മിലുള്ള, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികമായ, ഹൃദയഹാരിയായ ആവിഷ്‌കാരമാണ് ഈ ഡോക്യുമെന്ററി.