തൃശ്ശൂര്‍: ജനിച്ചുവളര്‍ന്ന നാട്ടില്‍ നാട്ടുകാരുടെ ആദരം കിട്ടുകയെന്നത് ഒരു വ്യക്തിക്ക് കിട്ടുന്ന അപൂര്‍വഭാഗ്യമാണെന്ന് ദേശീയ സിനിമാ പുരസ്‌കാര ജേതാവായ നടി ഉര്‍വശി. അഭിനയത്തിന്റെ 50 ആണ്ട് പൂര്‍ത്തിയാക്കിയ നടന്‍ ടി.ജി.രവിക്ക് ജന്മനാടായ തൃശ്ശൂരിലെ പൂച്ചട്ടിയില്‍ നാട്ടുകാര്‍ നല്‍കിയ ആദരവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഉര്‍വശി. സിനിമയില്‍ കത്തിനിന്നപ്പോഴും സിനിമ വിട്ട് മാറിനിന്നപ്പോഴും തിരിച്ച് സിനിമയിലെത്തി തിളങ്ങുമ്പോഴും ടി.ജി. രവിക്ക് ഒരേ പെരുമാറ്റവും ലാളിത്യവുമാണ്. ഇതാണ് ഏതൊരാളും മാതൃകയാക്കേണ്ടതെന്നും ഉര്‍വശി പറഞ്ഞു.

To advertise here,

'രവിനടനം 50' എന്ന പേരില്‍ നടക്കുന്ന രണ്ടുദിവസത്തെ പരിപാടി റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ടി.ജി. രവിയും മകനും പേരക്കുട്ടിയും അഭിനയരംഗത്ത് തിളങ്ങുന്നത് നാട്ടുകാരുടെ അഭിമാനമാണെന്ന് രാജന്‍ പറഞ്ഞു.

പുകഴ്ത്തല്‍ കേട്ട് താരജാഡയിലേക്ക് മാറിയാല്‍ സിനിമാതാരങ്ങളുടെ സ്വഭാവം മാറുമെന്നും അത് അഭിനയത്തെ ബാധിക്കുമെന്നും നടന്‍ വിജയരാഘവന്‍ പറഞ്ഞു. അത്തരം മാറ്റങ്ങളില്ലാതെ നാട്ടുകാരിലൊരാളായി കഴിയുന്നതാണ് ടി.ജി. രവിയുടെ അരനൂറ്റാണ്ടിലെ അഭിനയവൈവിധ്യത്തിന്റെ വിജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

നടന്മാരായ ഇന്ദ്രന്‍സ്, സാദിഖ്, ഇര്‍ഷാദ്, രാമു, സംവിധായന്‍ കമല്‍, ഫുട്‌ബോള്‍ താരം െഎ.എം. വിജയന്‍, മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍ മാരാര്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍, ഗാനരചയിതാവ് ബി.െക. ഹരിനാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷയായി. സിനിമാ നടന്‍ ജയരാജ് വാര്യര്‍ മോഡറേറ്ററായി. സിതാരാ കൃഷ്ണകുമാറിന്റെ ഗാനസന്ധ്യയും നടന്നു. ഉച്ചയ്ക്ക് മൂര്‍ക്കനിക്കരയില്‍നിന്ന് സമ്മേളനനഗരിയിേലക്ക് ഘോഷയാത്രയും ഉണ്ടായി. ഞായറാഴ്ചയും ആഘോഷം തുടരും.