സിനിമാ വ്യവസായത്തിലെ അത്ര സുഖകരമല്ലാത്ത വശങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി തനുശ്രീ ദത്ത. അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതുമുഖങ്ങൾക്ക് തനുശ്രീ ശക്തമായ മുന്നറിയിപ്പ് നൽകി. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും, കൃത്രിമത്വങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. സിനിമാ മേഖലയിലെ തിളക്കത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് യുവതലമുറ ബോധവാന്മാരായിരിക്കണമെന്നാണ് തനുശ്രീ വ്യക്തമാക്കുന്നത്.

To advertise here,

തുടക്കക്കാർ പലപ്പോഴും അമിതമായ പുകഴ്ത്തലുകളിലൂടെയും വാഗ്ദാനങ്ങളിലൂടെയുമാണ് ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നത് എന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ തനുശ്രീ ചൂണ്ടിക്കാട്ടി. "നിങ്ങൾ സുന്ദരിയാണ്", "നിങ്ങൾ ഒരു നായികയാകാൻ ജനിച്ചവളാണ്" തുടങ്ങിയ അഭിനന്ദനങ്ങൾ പലപ്പോഴും ഒരു വലിയ കെണിയുടെ തുടക്കമാകാമെന്ന് അവർ പറഞ്ഞു. ഇത്തരം പുകഴ്ത്തലുകളിൽ വീഴുന്നവരാണ് പിന്നീട് പടിപടിയായി ചൂഷണങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നത്. സിനിമയിലേക്കുള്ള പ്രവേശനത്തിന്റെ ആവേശത്തിൽ പലപ്പോഴും വിവേകപൂർവ്വം ചിന്തിക്കാൻ പുതുമുഖങ്ങൾക്ക് കഴിയാറില്ലെന്നും ഇത് അവരെ കൂടുതൽ അപകടത്തിലാക്കുന്നുവെന്നും തനുശ്രീ കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് അപരിചിതരെ വിശ്വസിക്കരുത് എന്നും അവർ നൽകുന്ന ചോക്ലേറ്റ് വാങ്ങരുത് എന്നും മാതാപിതാക്കൾ പഠിപ്പിക്കാറുണ്ട്. എന്നാൽ സിനിമയിൽ ഈ "ചോക്ലേറ്റ്" വരുന്നത് മറ്റൊരു രൂപത്തിലാണെന്ന് തനുശ്രീ വിശദീകരിക്കുന്നു. ഇവിടെ ഒരാളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ചൂഷണത്തിനായി ഉപയോഗിക്കപ്പെടുന്നത്. മറ്റൊരാളുടെ സ്വാധീനവലയത്തിൽ വീഴാതെ വളരെ സംയമനത്തോടെയും ജാഗ്രതയോടെയും വേച്ചു. തന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ട് ഒരു അവസരവും നേടിയെടുക്കരുത് എന്ന കർശനമായ നിലപാടാണ് തനുശ്രീ മുന്നോട്ട് വെക്കുന്നത്.

ഈ മേഖലയിലെ ചൂഷണത്തിന്റെ അതിഭീകരമായ വശങ്ങളെക്കുറിച്ചും തനുശ്രീ സംസാരിച്ചു. "പല യുവതീയുവാക്കളും സിനിമയിൽ എത്തിയ ശേഷം ക്രൂരമായി ഉപയോഗിക്കപ്പെടുകയും പിന്നീട് പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഇതിൽ ചിലർ വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടാറുണ്ട്. മറ്റുചിലരാകട്ടെ മാനസികമായി തകർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യുമെന്നും അവർ ആരോപിച്ചു. ഇത്തരം കഥകൾ ഒരിക്കലും പുറംലോകം അറിയാറില്ല, കാരണം സിനിമാ മേഖല എപ്പോഴും വിജയഗാഥകൾ മാത്രമേ ആഘോഷിക്കാറുള്ളൂ." തനുശ്രീയുടെ വാക്കുകൾ.

താൻ ഇത്തരത്തിൽ പരസ്യമായി സംസാരിക്കുന്നത് സിനിമ സ്വപ്നം കണ്ടു വരുന്ന പുതിയ തലമുറയെ രക്ഷിക്കാനാണെന്ന് തനുശ്രീ വ്യക്തമാക്കി. തന്റെ വാക്കുകൾ കൊണ്ട് നാല് പേരുടെയെങ്കിലും ജീവിതം രക്ഷിക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണെന്ന് അവർ കരുതുന്നു. പ്രശസ്തിക്കും വിജയത്തിനുമായി സ്വന്തം ജീവിതം പണയം വെക്കില്ലെന്നും, ഒരു കലാകാരി എന്ന നിലയിൽ അന്തസ്സോടെ മാത്രമേ മുന്നോട്ട് പോകൂ എന്നും അവർ  പറഞ്ഞു.