പാലക്കാട്: തന്റെ തിരക്കഥ മോഷ്ടിച്ച് സിനിമ ചിത്രീകരിച്ചതായി സംവിധായകന്റെ പരാതി. തിരക്കഥ മാറ്റിയെഴുതിയാണ് സിനിമയെടുത്തതെന്ന് നിർമാതാവിന്റെ വിശദീകരണവും. പാലക്കാട് അകത്തേത്തറയിൽ താമസിക്കുന്ന ഹുസൈൻ അറോണി എന്ന സംവിധായകൻ തുടങ്ങിവെച്ച ‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ’ എന്ന സിനിമയുടെ ചിത്രീകരണമാണ് വിവാദത്തിലായത്.

To advertise here,

സിനിമയുടെ കഥ താനും ഭാര്യയും ചേർന്നാണ് തയ്യാറാക്കിയതെന്ന് ഹുസൈൻ അറോണി പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ദിവസത്തെ ചിത്രീകരണത്തിനുശേഷം നിർമാണം ഏറ്റെടുത്ത പരുത്തിപ്പുള്ളി സ്വദേശി സുരേന്ദ്രൻ തരൂർ, തന്നെ പുറത്താക്കി അതേ കഥയുമായി മറ്റൊരു പേരിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി എന്നാണ് ഹുസൈന്റെ പരാതി. തന്നെ ഭീഷണിപ്പെടുത്തി തിരക്കഥയുടെ അവകാശം എഴുതിവാങ്ങി പുറത്താക്കുകയായിരുന്നു. തിരക്കഥയുടെ പ്രതിഫലവും അതുവരെയുള്ള നിർമാണ ചെലവും തരാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല. ഇതുസംബന്ധിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹുസൈൻ പറഞ്ഞു. 20 ലക്ഷം രൂപ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഹുസൈൻ അറിയിച്ചു.

തുക നൽകി

സിനിമയുടെ തിരക്കഥയും സംവിധാന അവകാശവും എഴുതി വാങ്ങിയാണ് നിർമാണച്ചുമതല ഏറ്റെടുത്തതെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു. ഇതിന് പ്രതിഫലവും ഹുസൈന് നൽകി. കഥയും സംഭാഷണവും സന്ദർഭങ്ങളും മാറ്റി ‘ഗങ് ഗിലാ ഗിലാ’ എന്ന പേരിൽ പുതിയ സിനിമയായാണ് ചിത്രീകരിച്ചത്. തിരക്കഥ അതേപടി സിനിമയാക്കാത്തത് പ്രദർശനത്തിന് യോഗ്യമല്ലാത്തതുകൊണ്ടാണ്. പുതിയ സിനിമയായതുകൊണ്ട് നേരത്തെ ചിത്രീകരിച്ചതിന്റെ ചെലവും വഹിക്കേണ്ടിവന്നു. ഹുസൈന് ഫിലിം ചേംബറിന്റെ വിലക്കുള്ളതുകൊണ്ടാണ് സിനിമ ചിത്രീകരണത്തിൽനിന്ന് മാറ്റിയതെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു.