തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന കോമഡി ചിത്രമായ ഹേ ഭഗവാന് സെൻസർ കുരുക്ക്. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. പേരിലെ ഭഗവാൻ എന്ന വാക്കാണ് ഇതിന് കാരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ സിനിമയുടെ പേര് ഹേ ബലവന്ത് എന്നാക്കി പ്രശ്നം പരിഹരിച്ചിരിക്കുകയാണ് നിർമാതാക്കൾ.

To advertise here,

ചിത്രത്തിന്റെ പേരിലെ ഭഗവാൻ എന്ന വാക്ക് മതപരമായ വികാരം വ്രണപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് സെൻസർ ബോർഡ് ഉന്നയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ കോമഡി സ്വഭാവം പരിഗണിച്ച്, ഈ പേര് വിവാദങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ ഇടയാക്കിയേക്കാമെന്നും വിലയിരുത്തലുണ്ടായെന്നും വാർത്തകളുണ്ട്. ഇതേത്തുടർന്നാണ് ഈ മാസം 20-ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ പേരുമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചത്.

റിലീസ് ചെയ്യുന്നതിന് വെറും നാലു ദിവസങ്ങൾക്കുമുൻപാണ് പേരുമാറ്റമെന്നതാണ് ശ്രദ്ധേയം. പേര് മാറ്റിയെങ്കിലും വിനോദത്തിന് ഒരു മാറ്റവുമില്ല എന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നവാഗതനായ ഗോപി അച്ചരയാണ് ഹേ ബലവന്ത് സംവിധാനം ചെയ്യുന്നത്. സിനിമയിൽ വിവാദപരമായ വിഷയങ്ങൾ ഒന്നുംതന്നെയില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ഒരു യുവാവും അയാളുടെ പിതാവിന്റെ നിഗൂഢമായ ബിസിനസ് സംരംഭവും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വി.കെ. നരേഷ് ആണ് പിതാവായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ബിസിനസ് എന്താണെന്ന് ഊഹിക്കുന്നവർക്ക് സമ്മാനം നൽകുന്ന ക്യാമ്പെയ്നും അണിയറപ്രവർത്തകർ നടത്തിയിരുന്നു. ശിവാനി നഗരം സുഹാസിന്റെ നായികയായും അഭിനയിക്കുന്നു. വെണ്ണെലാ കിഷോർ, സുദർശൻ, അന്നപൂർണമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.