പുതിയ സിനിമകള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിന് പിന്നിലെ രണ്ടുപേരെ കേരള പോലീസ് കണ്ടെത്തി ജയിലില്‍ ഇട്ടിട്ടുണ്ടെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍. അന്ന് ഡിഐജി ആയിരുന്ന കെ. പദ്മകുമാര്‍ ആണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സിനിമ ഏതെന്ന് ഓര്‍ക്കുന്നില്ല. സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പദ്മകുമാര്‍ സാര്‍ വഴി പരാതി നല്‍കി. തമിഴ്‌റോക്കേഴ്‌സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതൊരു വലിയ ജോലിയായിരുന്നു.

ഇന്ന് സൈബര്‍ സെല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ട്- സിയാദ് കോക്കര്‍ പറഞ്ഞു. 

കോടി ക്ലബുകള്‍ എല്ലാം മാര്‍ക്കറ്റിങ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോടി ക്ലബുകളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാറുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ലെന്നാണ് പറയാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമാണ്. ഞാന്‍ അതേ പറയുന്നുള്ളൂ. ഒന്നോ രണ്ടോ സിനിമകള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എന്റെ അറിവില്‍ അറിയില്ല. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമല്ലാതെ മറ്റെന്ത്? വേള്‍ഡ് വൈഡ് കളക്ഷനെക്കുറിച്ച് എനിക്കറിയില്ല. 

സിനിമാനിരൂപണം പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളാണ് ഏറ്റവും സിനിമ കാണുന്നത്. അവര്‍ ജോലി കഴിഞ്ഞ് ഒരു സിനിമ കാണണമെന്ന് വിചാരിക്കുമ്പോള്‍ റിവ്യൂ വായിച്ചു നോക്കും. നിരൂപണം ശരിയോ തെറ്റെന്നോ വിഷയമല്ല. അത് അവരെ സ്വാധീനിക്കും. അതുപോലെ സിനിമയിലെ ഭാഗങ്ങള്‍ തിയേറ്ററില്‍ നിന്നെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഹോബിയാണ്. അവര്‍ക്കൊന്നും നഷ്ടമാകാനില്ല. ഞാനൊരു സിനിമ കണ്ടെന്ന് കാണിക്കാന്‍ പോസ്റ്റ് ചെയ്യുന്നത് മനോവൈകല്യമാണ്- സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.