സൂപ്പര്‍ ഹിറ്റ് ചിത്രമായ ജയിലര്‍ ഒ.ടി.ടി. റിലീസായത് സെപ്റ്റംബര്‍ ഏഴിനാണ്. എന്നാല്‍, ഒരാഴ്ച മുമ്പുതന്നെ തമിഴ്ബ്ലാസ്റ്റേഴ്സ്, തമിഴ്എംവി എന്നീ ടൊറന്റ് സൈറ്റുകള്‍ വഴി ഇതേ ചിത്രത്തിന്റെ എച്ച്.ഡി. പകര്‍പ്പ് വ്യാജമായി പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ ഏഴിന് മൂന്ന് ഭാഷകളില്‍ എത്തിയ ജവാന്‍ സിനിമയുടെ മൂന്ന് ഭാഷകളിലുള്ള വ്യാജ പതിപ്പും റിലീസ് ദിവസംതന്നെ ഈ സൈറ്റുകളില്‍ എത്തി. രണ്ട് സിനിമകളുടെ മാത്രം കാര്യമല്ല ഇത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട എന്നീ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ഏത് ചിത്രം ഇറങ്ങിയാലും മണിക്കൂറുകള്‍ക്കകം വ്യാജപതിപ്പെത്തും.

To advertise here,

ഇവയാണ് പിന്നീട് ടെലിഗ്രാമില്‍ക്കൂടിയൊക്കെ പ്രചരിക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് തമിഴ്‌റോക്കേഴ്‌സ് എന്ന പൈറസി ഭീമന്‍ തന്നെയാണ് ഈ രണ്ട് സൈറ്റുകളുടെയും പിന്നില്‍.

2020-ല്‍ തമിഴ്‌റോക്കേഴ്‌സ് സൈറ്റ് ബ്ലോക്കായിരുന്നു. ഉടന്‍ പുതിയ പേരുകളില്‍ തിരിച്ചെത്തി. ഓരോ തവണ ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ വെബ് അഡ്രസ് ഉപയോഗിച്ച് ഇവര്‍ തിരികെയെത്തും.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ വെല്ലുവിളിയാണ് ഈ വ്യാജന്മാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന ചെറുതും വലുതുമായ എല്ലാ ചിത്രങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ സൈറ്റിലെത്തും.

ആരാണ് തമിഴ്‌റോക്കേഴ്‌സ്?

2011-ല്‍ പ്രചാരത്തില്‍വന്ന ടൊറെന്റ് സൈറ്റാണ് തമിഴ്‌റോക്കേഴ്‌സ്. പോലീസ് അന്വേഷണത്തില്‍, തമിഴ്‌നാട്ടില്‍നിന്നുള്ള കുറച്ച് ആളുകളാണ് ഇതിന് പിന്നിലെന്ന വിവരം ലഭിച്ചിരുന്നു. തമിഴ് സിനിമകളില്‍ തുടങ്ങി പിന്നീട് മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന ഭാഷകളിലുള്ള സിനിമകളിലേക്കും കടന്നുകയറി. ആദ്യം തമിഴ്‌നാട്ടിലെ പ്രാദേശിക തിയേറ്ററുകളില്‍നിന്നും മറ്റും ഷൂട്ട് ചെയ്ത് സിനിമകള്‍ എത്തി. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുംവരെ ഷൂട്ട് ചെയ്തവയും വന്നു.

വളരെ വിദഗ്ധമായി, സാങ്കേതികവിദ്യ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനാല്‍ ഇതിന്റെ പിന്നിലുള്ള പ്രധാന ആളുകളെ പോലീസിന് കണ്ടെത്താനായിട്ടില്ല. വെബ്‌സൈറ്റുകളിലെ പരസ്യങ്ങളില്‍നിന്ന് വലിയതോതില്‍ പണം ലഭിക്കുന്നതാണ് പ്രധാന വരുമാനം.

മലയാള സിനിമകള്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് 2018-ല്‍ കേരള ആന്റി പൈറസി സെല്‍ തമിഴ്‌നാട്ടില്‍നിന്നു അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. 2019-ല്‍ തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിലും അറസ്റ്റുകള്‍ നടന്നു.