
മുംബൈ: ഗുരുതരമായ ആരോപണങ്ങളുന്നയിച്ച മോഡൽ ഷെർലിൻ ചോപ്രയ്ക്കെതിരേ നടി ശില്പാ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാനനഷ്ടക്കേസ് നൽകി. അപകീർത്തിപരമായ പ്രസ്താവന നടത്തുകയും കെട്ടിച്ചമച്ച പരാതി നൽകുകയും ചെയ്ത ഷെർലിൻ ചോപ്ര 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഇരുവരുടെയും അഭിഭാഷകൻ പ്രസ്താവനയിൽ അറിയിച്ചു.
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും കാണിച്ച് ഷെർലിൻ ചോപ്ര കഴിഞ്ഞദിവസം മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിലെ വിവരങ്ങൾ അവർതന്നെ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുകയുംചെയ്തു. ശില്പയെയും രാജിനെയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും രാജിന്റെ സംരംഭങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ശില്പയെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഷെർലിൻ ചോപ്ര കഴിഞ്ഞദിവസം പരാതി നൽകിയത്. 2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഷെർലിൻ പറയുന്നു. ഇതേപ്പറ്റി ഈവർഷം ഏപ്രിലിൽ പോലീസിൽ പരാതി നൽകിയെങ്കിലും രാജ് കുന്ദ്രയുടെ ഭീഷണിയെത്തുടർന്ന് അത് പിൻവലിക്കുകയായിരുന്നെും പരാതിയിൽ ഉറച്ചുനിൽക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ രാജിനെതിരേ നേരത്തേയുന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നെന്ന് ഷെർലിൻ തന്നെ നേരത്തേ ശില്പയോട് സമ്മതിച്ചതാണെന്ന് അഭിഭാഷകൻ പറയുന്നു.
രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് നേരത്തേ ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരംഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്. എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നൂ നിർദേശം. ഇക്കാര്യങ്ങളിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താൻ കഴിയാതിരുന്നതുകാരണം കുന്ദ്രയുടെ സംരംഭത്തിനുവേണ്ടി അഭിനയിച്ചിട്ടില്ലെന്നാണ് ഷെർലിൻ മൊഴി നൽകിയിട്ടുള്ളത്. ഈ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷമാണ് ജാമ്യം കിട്ടിയത്.
Content Highlights: Shilpa Shetty-Raj Kundra file Rs 50 crore defamation case against Sherlyn Chopra
Published: 20 Oct 2021, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented