കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.
ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാമേഖലയിലേക്കുമെത്തിയത്. 'ഇഷ്ടമാണ് നൂറുവട്ടം' ആണ് ആദ്യസിനിമ. അന്നുമുതൽ ഇന്നുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലീമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങൾ നിരവധി പുറത്തിറങ്ങി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നവ കൂടിയാണ്. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു.
2005-ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. 2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ. 2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹമായി. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്‌കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനം കൊണ്ട് തീർത്ത വിജയകഥയായി മലയാളികൾ എന്നും ഓർക്കും.
1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടിൽ നിന്ന് തന്റെ ആദ്യ ചിത്രമായ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് സലിംകുമാർ പറഞ്ഞിട്ടുണ്ട്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
Content Highlights: Salim Kumar, celebrated actor and mimicry artist, passes away in Kochi., Began his career through Cochin Kalabhavan and debuted in 'Ishtamanu Nooruvattam'., Won National and State Awards for 'Adaminte Makan Abu' and 'Achanurangatha Veedu'., Directed notable films like 'Karutha Joothan'., Remembered for iconic comedic roles in films like 'Pulival Kalyanam' and 'Meesa Madhavan'.
Published: 06 Jun 2026, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented