പറവൂർ: മികച്ച നടനുള്ള ദേശീയ പുരസ്‌കാരമായ ഭരത് അവാർഡ് നേടിയ സലിംകുമാറിന് ജന്മനാടായ ചിറ്റാറ്റുകര പൗരാവലി ആദരിക്കുന്ന ചടങ്ങ്. മണ്ണിട്ടാൽപോലും താഴെയെത്താത്ത വിധം ആളുകൾ നിറഞ്ഞ കളരിക്കൽ ക്ഷേത്രമൈതാനി. സദസ്സിലും മറ്റു പരിപാടികളിലുമായി കലാഭവൻ മണിയും ദിലീപും സുരാജ് വെഞ്ഞാറമൂടും ജയരാജ് വാരിയരും ഉൾപ്പെടെയുള്ള നീണ്ടനിര.

To advertise here,

സമ്മേളനത്തിനൊടുവിൽ കലാഭവൻ മണിയുടെ അതിഗംഭീര നാടൻപാട്ട്. ഹരംപിടിച്ചിരിക്കുന്ന സദസ്സ്. പാട്ടുപാടുന്ന മണി അതിന്റെ താളത്തിനൊപ്പം സലിംകുമാറിനെ താടിയിൽ സ്‌നേഹസ്പർശം നടത്തി മൈക്കിലൂടെ പറഞ്ഞു. കലക്കിയല്ലോ മോനെ സലീമേ. സദസ്സ് ഇളകിമറിഞ്ഞു. ചിറ്റാറ്റുകര കളരിക്കൽ ക്ഷേത്രത്തിനു വടക്കുവശം കൂവപ്പറമ്പിൽ ഗംഗാധരന്റെ മകനായി ജനിച്ച സലിംകുമാറിന്റെ അഭിനയപാടവത്തിന് ഭാരതം അംഗീകാരം നൽകിയ നിമിഷത്തിൽ നാട് അത് ആസ്വദിക്കുകയായിരുന്നു.

സ്‌കൂൾ പഠനകാലംതൊട്ടെ കലാരംഗത്തുള്ള സലിംകുമാർ പിന്നീട് നാടകത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സിനിമയിൽ സലിംകുമാർ പറയുന്ന ഓരോ വാക്കുകളും തിരക്കഥയ്ക്കപ്പുറം തന്റെ നാടിനെ സ്പർശിക്കുന്നതായിരുന്നു. അതിലൊന്നാണ് 'വാട്ടക്കിഴങ്ങില്ലാത്ത എന്ത് കോട്ടപ്പുറം ചന്ത' എന്നത്. ജനമനസ്സുകളിൽ ഇടംപിടിച്ച സലിംകുമാറിന്റെ സംഭാഷണ ശകലങ്ങൾ എന്നും മലയാള സിനിമയുടെ പ്രേക്ഷകലോകം ഓർത്തുവയ്ക്കും.