
അന്തരിച്ച തമിഴ്നടൻ റോബോ ശങ്കറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ശിവകാശി ശിവരാമൻ. തന്റെ സഹോദരനെ അറിയാത്തവർ ആരുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉറക്കം കിട്ടുന്നില്ലെന്ന് പറഞ്ഞ് വീട്ടിൽ എപ്പോഴും വഴക്കടിച്ചിരുന്ന ശങ്കർ, തനിക്ക് വല്ലാതെ ഉറക്കം വരുന്നുവെന്നാണ് കുടുംബാംഗങ്ങളോട് അവസാനമായി പറഞ്ഞതെന്നും ശിവ പറഞ്ഞു.
അവസാനശ്വാസം വരെ നടനായി സിനിമയിൽ തുടരണമെന്നതായിരുന്നു റോബോ ശങ്കറിന്റെ ജീവിതാഭിലാഷമെന്ന് ശിവ പറഞ്ഞു. അത് അങ്ങനെ തന്നെ ആവുകയും ചെയ്തു. എല്ലാവർക്കുമൊപ്പവും ശങ്കർ വേഷമിട്ടു. ഒരു ചിത്രത്തിൽ തനിക്കൊപ്പവും വേഷമിട്ടു. അതൊരു ഭാഗ്യമായി കാണുന്നു. റോബോ ശങ്കർ നായകനായ അമ്പി എന്ന ചിത്രമായിരുന്നു അത്. ഒരു ഷൂട്ടിംഗിനിടെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങനെ നിറവേറിയെന്നും ശിവ പറഞ്ഞു.
"ചുറ്റുമുള്ളവർ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹമുള്ളയാളായിരുന്നു ശങ്കർ. അതിനുവേണ്ടി എന്തും ചെയ്യും. എത്രയോ ആശുപത്രികൾക്കു വേണ്ടിയും ക്ഷേത്രങ്ങളിലും റോബോ ശങ്കർ ഷോ ചെയ്തു. മറ്റൊരാളുടെ സന്തോഷത്തിനുവേണ്ടി ഉറക്കമിളച്ചും ശരിയായി ഭക്ഷണം കഴിക്കാതെയും യാത്ര ചെയ്തുകൊണ്ടേയിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാസ്യകലാകാരനും സിനിമാ-ടെലിവിഷൻ താരവുമായിരുന്ന ശങ്കർ തിങ്കളാഴ്ച പ്രശാന്ത് സ്റ്റുഡിയോയയിൽവെച്ച് ചിത്രീകരണത്തിനിടെയാണ് കുഴഞ്ഞുവീണതെന്ന് സഹോദരൻ ശിവരാമൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. വയറ്റിലെ രക്തസ്രാവവും വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതുമാണ് മരണകാരണം.
നടനും നിർമാതാവും കൂടിയായ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യാഴാഴ്ച രാത്രിതന്നെ ചെന്നൈയിലെ വീട്ടിലെത്തി റോബോ ശങ്കറിന് അന്ത്യാഞ്ജലിയർപ്പിച്ചു. കമൽഹാസൻ, ധനുഷ്, സത്യരാജ്, ശിവകാർത്തികേയൻ തുടങ്ങിയവർ വെള്ളിയാഴ്ച എത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, വിസികെ നേതാവ് തൊൽ തിരുമാവളവൻ തുടങ്ങിയവർ അനുശോചനമറിയിച്ചു. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയായിരുന്നു മരണം.
Content Highlights: Tamil actor Robo Shankar`s brother shares touching memories and details about his final moments
Published: 20 Sept 2025, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented