ബാരാമതിയിൽ വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം സംഭവിച്ചതിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നടൻ റിതേഷ് ദേശ്മുഖ്. അദ്ദേഹത്തിന്റെ മൂർച്ചയുള്ള ബുദ്ധിയും പ്രവർത്തനങ്ങളിലെ കൃത്യനിഷ്ഠയും എപ്പോഴും മാതൃകാപരമായിരുന്നുവെന്ന് റിതേഷ് അനുസ്മരിച്ചു. താനുമായുള്ള കൂടിക്കാഴ്ചകളിൽ അജിത് പവാർ കാണിച്ചിട്ടുള്ള ദയയും സ്നേഹവും എപ്പോഴും ഓർക്കുമെന്നും റിതേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

To advertise here,

"ഒരു ദുരന്തപൂർണമായ അപകടത്തിൽ അജിത് ദാദയെ നാം നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ വല്ലാതെ ഞെട്ടിപ്പോയി. ഹൃദയം തകർന്നു. മഹാരാഷ്ട്രയിലെ ഏറ്റവും ഊർജ്ജസ്വലനായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ചുറ്റുമുള്ളവരെ മികവ് പുലർത്താൻ അദ്ദേഹം നിരന്തരം പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിക്ക് സമാനതകളില്ലായിരുന്നു. സംസ്ഥാനമെമ്പാടും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ അകാല വിയോഗം വലിയൊരു നഷ്ടവും നികത്താനാവാത്ത ശൂന്യതയും അവശേഷിപ്പിക്കുന്നു. അദ്ദേഹവുമായി നിരവധി തവണ ഇടപഴകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട്, അദ്ദേഹം എനിക്ക് നൽകിയ ദയ എപ്പോഴും ഓർക്കും. പവാർ കുടുംബത്തിനും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും, ദശലക്ഷക്കണക്കിന് അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം. " റിതേഷ് എഴുതി.

ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തശേഷം പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ബാരാമതിയിലേക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് അപകടമുണ്ടായത്. അജിത് പവാറും രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

മുതിർന്ന രാഷ്ട്രീയനേതാവും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ സഹോദരപുത്രനും ലോകസഭാംഗം സുപ്രിയ സുലെയുടെ പിതൃസഹോദര പുത്രനുമാണ് അജിത് പവാർ.