ഒരു നിർമ്മാതാവ് തൻ്റെ വീട്ടിൽ വന്ന് ഒരു വാഗ്ദാനം മുന്നോട്ട് വെച്ചെന്ന് രേണുക ഷഹാനെ പറഞ്ഞു.

രേണുക ഷഹാനെ | ഫോട്ടോ: AFP
ഹം ആപ്കെ ഹേ കോൻ, ദൂസരി ഗോഷ്ഠ, ഹൈവേ, ത്രിഭംഗ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രേണുക ഷഹാനെ. സിനിമാരംഗത്തെ തൻ്റെ തുടക്കകാലത്തുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. രവീണ ടണ്ഠനെപ്പോലുള്ള നടിമാർ പോലും സിനിമാരംഗത്തുള്ളവരിൽനിന്നുള്ള അനാവശ്യമായ സമീപനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുൻകരുതലുകൾ എടുത്തിരുന്നുവെന്ന് താരം പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് രേണുക ഷഹാനെ ഇക്കാര്യം പറഞ്ഞത്.
ഒരു നിർമ്മാതാവ് തൻ്റെ വീട്ടിൽ വന്ന് ഒരു വാഗ്ദാനം മുന്നോട്ട് വെച്ചെന്ന് രേണുക ഷഹാനെ പറഞ്ഞു. വിവാഹിതനാണെന്ന് പറഞ്ഞ അയാൾ ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ ആവശ്യപ്പെട്ടു. കൂടാതെ തന്നോടൊപ്പം ജീവിക്കുന്നതിന് എല്ലാ മാസവും ഒരു സ്റ്റൈപ്പെൻഡ് നൽകാമെന്ന് പറയുകയും ചെയ്തു. ഇതുകേട്ട താനും അമ്മയും സ്തബ്ധരായിപ്പോയി. ആ വാഗ്ദാനം നിരസിച്ചപ്പോൾ, ആ നിർമ്മാതാവ് മറ്റൊരാളെ സമീപിച്ചു. ഇത്തരം പെരുമാറ്റങ്ങളെ എതിർക്കുന്നതിന് ഒരു വില നൽകേണ്ടി വരുമെന്നും രേണുക പറഞ്ഞു.
തങ്ങളെ എതിർത്തവരെ ശക്തരായ ആളുകൾ എങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രേണുക ഓർമ്മിച്ചു. "ചിലപ്പോൾ, നിങ്ങൾ ഒരാളുടെ മോശം സമീപനത്തെ നിരസിക്കുമ്പോൾ, അവർ പ്രതികാരം ചെയ്യുകയും നിങ്ങളെ സിനിമകളിൽ എടുക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യും. അതാണ് അപകടം. എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അത് സംഭവിക്കാം. ആളുകളെ പ്രോജക്റ്റുകളിൽ നിന്ന് നീക്കം ചെയ്യുകയോ, കൂടുതൽ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലിയുടെ പ്രതിഫലം പോലും നിഷേധിക്കുകയോ ചെയ്തിരുന്നു. അതിജീവിച്ചവരെ കൂടുതൽ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഒരു സംഘമാണിത്," അവർ പറഞ്ഞു.
#MeToo മുന്നേറ്റം കാലക്രമേണ ദുർബലമായെന്നും, ഒരുകാലത്ത് ആരോപണവിധേയരായവർക്ക് ജോലിയിലേക്ക് മടങ്ങിവരാൻ മീടൂ വഴിയൊരുക്കിയെന്നും രേണുക പറഞ്ഞു. "നിങ്ങൾ ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുകയും, ഒരു പോലീസ് കേസ് പോലുള്ള പിന്തുണ ഇല്ലാതിരിക്കുകയും ചെയ്താൽ, ആരോപണം തെളിയിച്ചില്ലെന്ന് പറഞ്ഞ് ആളുകൾ നിങ്ങളെ ചോദ്യം ചെയ്യും," അവർ പറഞ്ഞു.
രവീണ ടണ്ഠൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, മുൻനിര താരങ്ങൾ പോലും ഇതിൽ നിന്ന് ഒഴിവല്ലായിരുന്നുവെന്ന് രേണുക പറഞ്ഞു. "രവീണ ഒരു വലിയ നായികയായിരുന്നു, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്. പക്ഷേ, ഔട്ട്‌ഡോർ ഷൂട്ടിംഗിനിടെ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആർക്കും അറിയാതിരിക്കാനായി എല്ലാ ദിവസവും മുറികൾ മാറുമായിരുന്നുവെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്." രേണുക ഓർമ്മിച്ചു. 'ദുപഹിയ' എന്ന വെബ് സീരീസിലാണ് രേണുക ഷഹാനെ ഒടുവിൽ അഭിനയിച്ചത്.
Content Highlights: Actress Renuka Shahane reveals her casting couch experience and the industry`s harsh realities. Learn about the dangers faced by actors and the impact of #MeToo. Click to read more.
Published: 10 Nov 2025, 12:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented