ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന തന്റെ പ്രഖ്യാപനം പിൻവലിച്ച് നടൻ രവി മോഹൻ. സിനിമാ രംഗത്തുള്ളവർ തന്നോട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് നടൻ അവകാശപ്പെട്ടു. തന്റെ പ്രഖ്യാപനത്തിൽ ദുഃഖിതരായവരോടെല്ലാം ക്ഷമ ചോദിക്കുന്നതായും നടൻ ഒരു അവാർഡ് ദാനച്ചടങ്ങിൽ പറഞ്ഞു.

To advertise here,

'എനിക്ക് ഈ വർഷം 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം അതായത് 23 വർഷവും ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് നിർഭാഗ്യകരമാണ്', രവി മോഹൻ പറഞ്ഞു.

'അന്ന് അല്പം വികാരപരമായി സംസാരിച്ചു. സിനിമാരംഗത്തുനിന്നുള്ളവർ അതിന് ശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്തുപറഞ്ഞാലും അംഗീകരിക്കും, എന്നാൽ സിനിമയിൽനിന്ന് മാറി നിൽക്കുകയാണെന്ന് മാത്രം പറയരുത് എന്ന് ആവശ്യപ്പെട്ടു. അവരോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു', നടൻ പറഞ്ഞു.

'ഇനി ഒരിക്കലും എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, ദയ, ഔദാര്യം എന്നിവ ഒരു 'പൊന്നിയിൻ സെൽവൻ' ആയോ 'കരാട്ടെ ബാബു'വായോ ഞാൻ തിരികെ നൽകും. എനിക്ക് ആത്മവിശ്വാസം തന്നവർക്കുമുന്നിൽ നന്ദിയോടെ നമ്രശിരസ്കനാകുന്നു', രവി മോഹൻ കൂട്ടിച്ചേർത്തു.

നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആരതിയെ 2009-ലാണ് രവി വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ൽ ഇവർ പിരിഞ്ഞതായി പ്രഖ്യാപിച്ചു. പിന്നാലെ, ഗായിക കെനീഷ ഫ്രാൻസിസുമായി ചേർത്ത് രവിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു.

കഴിഞ്ഞ മേയിൽ, ആരതിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന പേരിൽ കെനീഷ വിമർശിക്കപ്പെട്ടു. ഇതിന് പിന്നാലെ, രവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്ന പോസ്റ്റുമായി കെനീഷ രംഗത്തെത്തി. തൊട്ടടുത്ത ദിവസം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് രവി മോഹൻ പ്രതികരിച്ചത്. സിനിമയിൽനിന്ന് ഇടവേളയെടുക്കുന്നതായി രവി മോഹൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.