ടെലിവിഷൻ താരം ശ്വേത തിവാരിയുമായുള്ള വിവാഹമോചന വേളയിൽ, മകൾ പലക് തിവാരിയുടെ കസ്റ്റഡിക്ക് പകരം 93 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് കൈപ്പറ്റിയെന്ന ആരോപണങ്ങളിൽ വർഷങ്ങൾക്ക് ശേഷം നിലപാട് വ്യക്തമാക്കി നടൻ രാജ ചൗധരി. ആ സമയത്ത് താൻ വല്ലാതെ മടുത്തുപോയിരുന്നുവെന്നും സ്വന്തമായി ഒരു വീട് പോലും വാടകയ്ക്ക് കിട്ടാത്ത അവസ്ഥയിലായിരുന്നുവെന്നുമാണ് രാജ വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് രാജ ചൗധരി തനിക്കെതിരെ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളിൽ സ്വന്തം ഭാഗം വ്യക്തമാക്കിയത്.

To advertise here,

വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ, ശ്വേത തിവാരി രാജയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാഹമോചന സമയത്ത് ശ്വേതയും രാജയും ചേർന്നുള്ള സ്വത്ത് മകൾ പലകിന്റെ പേരിൽ കൂടി മാറ്റി എഴുതാൻ ശ്വേതയുടെ വക്കീൽ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ ഇത് നിരസിക്കുകയും ഫ്‌ളാറ്റ് പൂർണ്ണമായും തന്റെ പേരിലാക്കി തന്നാൽ മാത്രമേ വിവാഹമോചന പത്രത്തിൽ ഒപ്പിടുകയുള്ളൂവെന്നും മകളുടെ കസ്റ്റഡി ഉപേക്ഷിക്കാമെന്ന് വാശിപിടിച്ചതായി ശ്വേത ആരോപിച്ചിരുന്നു. സ്വത്തിന് വേണ്ടി സ്വന്തം മകളെ ഉപേക്ഷിച്ച വ്യക്തിയാണ് രാജ എന്ന രീതിയിലായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാൽ ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് രാജ ചൗധരി വർഷങ്ങൾക്ക് ശേഷം രാജ നൽകുന്നത്. തന്നെ മോശക്കാരനാക്കാൻ ശ്വേത കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു:

'2007-ലാണ് ഞങ്ങൾ വേർപിരിയുന്നത്. തുടർന്ന് കേസ് ഫാമിലി കോടതിയിലായി. 2007 മുതൽ 2012 വരെ ഉള്ള കാലയളവിൽ ഞാൻ എല്ലാ തവണയും കോടതിയിൽ പോയപ്പോൾ ശ്വേത പത്ത് തവണ പോലും അവിടെ വന്നിട്ടുണ്ടാകില്ല. കോടതി ഉത്തരവ് പ്രകാരം മകളെ കാണാൻ നിശ്ചിത സ്ഥലം അനുവദിച്ചിരുന്നെങ്കിലും ശ്വേത ഒരിക്കൽ പോലും മകളെ അവിടെ കൊണ്ടുവന്നില്ല. 'മറ്റു ചില കേസുകളിൽ കൂടി ഉൾപ്പെട്ടതോടെ എനിക്ക് താമസിക്കാൻ ഒരു സ്ഥലം പോലും കിട്ടാത്ത അവസ്ഥ വന്നു. ആരും എനിക്ക് വീട് വാടകയ്ക്ക് പോലും നൽകാൻ തയ്യാറായില്ല. അങ്ങനെ ഞാൻ തികച്ചും മടുത്തുപോയ ഒരു ഘട്ടമെത്തി. അങ്ങനെയാണ് ആ ഫ്‌ളാറ്റ് എനിക്ക് തന്ന് എന്റെ ജീവിതത്തിൽ നിന്നും പോയിത്തരാൻ ഞാൻ ആവശ്യപ്പെട്ടത്.-രാജ പറഞ്ഞു.

തന്റെ അച്ഛനാണ് ആ ഫ്‌ളാറ്റ് വാങ്ങാൻ ആദ്യ തുക (Down Payment) നൽകിയതെന്നും പിന്നീട് ഇരുവരും ചേർന്നാണ് ഇ.എം.ഐ (EMI) അടച്ചുതീർത്തതെന്നും രാജ വ്യക്തമാക്കി.'സമാധാനത്തോടെ ജീവിക്കാൻ സ്വന്തമായി ഒരു വീട് ആഗ്രഹിച്ചതിനെ എങ്ങനെയാണ് മകളെ ഉപേക്ഷിച്ചതുമായി കൂട്ടികെട്ടുന്നതെന്നും അവിടെ ഏത് തരത്തിലുള്ള ത്യാഗത്തിന്റെ ചോദ്യമാണ് ഉയരുന്നതെന്നും രാജ ചോദിച്ചു. സംയുക്തമായി വാങ്ങിയ മറ്റെല്ലാ സ്വത്തുക്കളിലെയും എന്റെ അവകാശം ഉപേക്ഷിച്ചിട്ടാണ് ഞാൻ സ്വന്തം അച്ഛൻ പണം മുടക്കിയ ആ ഒരു ഫ്‌ളാറ്റ് മാത്രം ചോദിച്ചു വാങ്ങിയതെന്നും രാജ വ്യക്തമാക്കി.