ന്റെ പുതിയ ഗാനമായ ‘ടട്ടീരി’യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേശീയ വനിതാ കമ്മീഷനോട് നിരുപാധികം മാപ്പുപറഞ്ഞ് റാപ്പർ ബാദ്ഷാ. തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 പെൺകുട്ടികളുടെ വിദ്യാഭ്യാസ ചിലവ് താൻ സ്പോൺസർ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഗാനത്തിലെ വരികളും ദൃശ്യങ്ങളും അശ്ലീലമാണെന്നും സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും ഉള്ള പരാതികളെത്തുടർന്ന് വനിതാ കമ്മീഷൻ ബാദ്ഷായ്ക്കും ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കും സമൻസ് അയയ്ക്കുകയായിരുന്നു.

To advertise here,

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുടെ നേതൃത്വത്തിലാണ് കേസ് പരിഗണിച്ചത്. ഗാനത്തിന്റെ വരികളും അത് അവതരിപ്പിച്ച രീതിയും സ്ത്രീകളുടെ മാന്യതയെ തകർക്കുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഹിയറിംഗിൽ ബാദ്ഷായോടൊപ്പം സംവിധായകരായ ജോബൻ സന്ധു, മഹാവീർ സിംഗ്, നിർമ്മാതാവ് ഹിറ്റൻ എന്നിവരും ഹാജരായിരുന്നു. തങ്ങളുടെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച ഇവർ കമ്മീഷന് മുമ്പാകെ എഴുതിത്തയ്യാറാക്കിയ ക്ഷമാപണം സമർപ്പിക്കുകയും ചെയ്തു.

50 പെൺകുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുന്നതിന് പുറമേ സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകിക്കൊണ്ട് അടുത്ത നാല് മാസത്തിനുള്ളിൽ പുതിയൊരു ഗാനം നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ ഇത്തരം വിവാദങ്ങളിൽ ഏർപ്പെടില്ലെന്ന് കമ്മീഷന് അദ്ദേഹം ഉറപ്പ് നൽകി. സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ കർശന നിർദ്ദേശം നൽകി.

2026 മാർച്ച് ഒന്നിനാണ് ബാദ്ഷായും ഗായിക സിമ്രാൻ ജഗ്ലാനും ചേർന്നവതരിപ്പിച്ച 'ടട്ടീരി' എന്ന ഹരിയാൻവി ഹിപ്-ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. ബാദ്ഷാ തന്നെ വരികൾ എഴുതിയ ഈ ഗാനത്തിന് ഹിറ്റൻ ആണ് സംഗീതം നൽകിയത്. ഗാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇൻസ്റ്റാഗ്രാമിലൂടെയും അദ്ദേഹം മാപ്പപേക്ഷിച്ചിരുന്നു. ഹരിയാന പോലീസും ഈ ഗാനത്തിന്റെ നൂറുകണക്കിന് ലിങ്കുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നു. നിലവിൽ വിവാദമായ ഈ ഗാനം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.