കൊടുവായൂർ: കലാമണ്ഡലത്തിൽ നൃത്തപഠനത്തിനു ചേരാൻ സിബിഎസ്‌ഇ സിലബസിൽനിന്നു സംസ്ഥാന സിലബസിലേക്കു മാറിയ പന്ത്രണ്ടുവയസ്സുകാരിയുടെ ദൃഢനിശ്ചയമാണ് ഇന്നത്തെ നായികനടി റാണിയ റാണ. എംഎ ഭരതനാട്യത്തിന് റാങ്ക് നേടിയതിനെത്തുടർന്ന് യുഎസിൽനിന്നു ലഭിച്ച 1.5 കോടി രൂപയുടെ സ്കോളർഷിപ്പോടെയുള്ള ഗവേഷണസാധ്യതയും സിനിമയ്ക്കുവേണ്ടി വേണ്ടെന്നുവെച്ചെന്ന് റാണിയ പറയുന്നു.
സംരംഭകൻ കൊല്ലങ്കോട് നെടുമണി കുപ്പായിമുത്തൻ വീട്ടിൽ എ. വിജയന്റെയും എം. കൃഷ്ണവേണിയുടെയും രണ്ടാമത്തെ മകളാണ് റാണിയ റാണ. എട്ടുമുതൽ പന്ത്രണ്ടുവരെ കലാമണ്ഡലത്തിലായിരുന്നു പഠനം. പഠനകാലത്തുതന്നെ സിനിമയിലേക്ക് വിളി വന്നിരുന്നതായും റാണിയ പറയുന്നു. അന്ന് അവസരം നഷ്ടമായി. പക്ഷേ, പ്രതീക്ഷയും പരിശ്രമവും കൈവിട്ടില്ല. ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന സിനിമയിലൂടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായി. കുട്ടിത്തം നിറഞ്ഞ ചിഞ്ചുറാണിയെന്ന സാമൂഹികമാധ്യമ ഇൻഫ്ലുവൻസറുടെ കഥാപാത്രത്തിലൂടെ മലയാളസിനിമയിൽ തന്റെ വരവറിയിച്ചു റാണിയ.
കഥാപാത്രത്തെ ഉൾക്കൊള്ളാൻ റാണിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒരു വർഷത്തേക്ക് മരവിപ്പിച്ചു. കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചു. പഴയ കൂട്ടുകാരുമായുള്ള ചങ്ങാത്തം പുതുക്കി ബന്ധം ശക്തമാക്കി. കളരിയും നൃത്തവും യോഗയും അഭ്യസിച്ചതിനാൽ പല രംഗങ്ങളും അനായാസം ചെയ്യാൻ പറ്റിയെന്ന് റാണിയ പറയുന്നു. ആദ്യചിത്രമാണെന്ന് അഭിനയം കണ്ടപ്പോൾ തോന്നിയില്ലെന്ന നായകൻ ദിലീപിന്റെയും അണിയറക്കാരുടെയും പ്രശംസ വലിയ അംഗീകാരമായി കാണുന്നുവെന്നും റാണിയ പറയുന്നു.
സിനിമയ്ക്കു പിന്നാലെയുള്ള യാത്രയ്ക്കിടെ പതിനെട്ടാം വയസ്സിൽ കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങി. നിലവിൽ 22 രാജ്യങ്ങളിൽനിന്നുള്ളവരെ ഓൺലൈനായി നൃത്തം പഠിപ്പിക്കുന്നു. നൃത്തചൂഢാമണി പുരസ്കാരം, മികച്ച നർത്തകിക്കുള്ള ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ പുരസ്കാരം, ഫോക്സ് സ്റ്റോറി ഇന്ത്യ എന്ന മാഗസിന്റെ 2023-ലെ വുമൺ ഫേസ് ഓഫ് ദി ഇയർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.
കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽനിന്നു ബിഎ ഭരതനാട്യവും എറണാകുളം സെയ്ൻറ് തെരേസാസ് കോളേജിൽനിന്ന് എംഎ ഭരതനാട്യവും മികച്ച മാർക്കോടെ ജയിച്ചു. സഹോദരങ്ങൾ: ഡാലിയ, ഡോ. സോണിയ.
Content Highlights: Raniya Raanaa, female lead in the Malayalam film Prince and Family starring Dileep
Published: 07 Jun 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented