'ഹലോ കൂട്ടുകാരെ സുഖമാണോ? എന്റെ പേര് സുട്ടു.. നിങ്ങൾക്കെല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരിക്കും അതോണ്ട് ഞാനൊരു കാര്യം പറയാം. ഈ വരുന്ന ഫെബ്രുവരി 13-ന് പെണ്ണും പൊറാട്ടും. എന്ന സിനിമ തീയറ്ററിൽ എത്തുന്നുണ്ട്. വലിയ സന്തോഷം എന്താന്ന് വെച്ചാ ഞാനാണ് അതിലെ നായകൻ, എന്റെ കഥയാണ് ആ സിനിമ പറയുന്നത്. ഞാൻ മാത്രം അല്ല, എന്നെ കൂടാതെ നാന്നൂറോളം പക്ഷി മൃഗാദികളും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ കാത്തിരിക്കുകയാണ്. വീട്ടുകാരേയും കൂട്ടുകാരേയും കൂട്ടി തീയറ്ററിൽ എത്തണേ.. നമുക്കവിടെ വെച്ച് കാണാം. ഒരുമിച്ച് കൂടാം'.
-സോഷ്യൽ മീഡിയയിലൂടെ നായകൻ സുട്ടു പങ്ക് വച്ച അറിയിപ്പാണിത്.

To advertise here,

രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം തന്നെയാകുമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഫാന്റസിയും സോഷ്യൽ സറ്റയറും ചേർന്ന ചിത്രം ആക്ഷൻ, കോമഡി, ഇമോഷൻ എന്നിവ സമന്വയിപ്പിച്ചുകൊണ്ട്, ഗ്രാമീണ ജീവിതത്തിന്റെ മണം പകരുന്ന അവതരണമാണ് ട്രൈലറിൽ നിറയുന്നത്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിൽ ഒന്ന്, സുട്ടു എന്ന നായയ്ക്ക് ശബ്ദം നൽകുന്നത് ടോവിനോ തോമസ് ആണെന്നത് തന്നെയാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. കോമഡിയിലും ആക്ഷനിലും ഉൾപ്പെടെ, ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ്.ടി.കെ. ഫ്രെയിംസ് ആണ് ചിത്രം നിർമിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസും ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസ് എന്ന ബാനർ കൂട്ടുകെട്ടിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്‌സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് 'പെണ്ണും പൊറാട്ടും' സിനിമയുടെ നിർമാണം നിർവഹിച്ചത്.

ചിത്രത്തിന്റെ OTT അവകാശം തിയേറ്റർ റിലീസിന് മുൻപേ തന്നെ NETFLIX സ്വന്തമാക്കിയിരുന്നു. അടുത്ത കാലത്തായി ഒരു മലയാള സിനിമ പോലും തിയേറ്റർ റിലീസിന് മുൻപ് ഇത്തരത്തിൽ ഒരു ഗ്ലോബൽ OTT പ്ലാറ്റ്‌ഫോം സ്വന്തമാക്കിയിട്ടില്ല എന്നതും, 'പെണ്ണും പൊറാട്ടും' എന്ന സിനിമയെ ശ്രദ്ധേയമാക്കുന്നു. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിക്കപ്പെട്ട ഒരേയൊരു മലയാള സിനിമ എന്ന അംഗീകാരം കൂടി ചിത്രത്തിനുണ്ട്.

ഹിറ്റ് ചിത്രങ്ങളായ 'ഭീഷ്മപർവ്വം', 'റാണി പത്മിനി' തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. സംഗീതം ഡോൺ വിൻസെന്റ്. നാനൂറിലധികം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന 'പെണ്ണും പൊറാട്ടും', ഒരു വ്യത്യസ്തവും പുതുമയുമുള്ള സിനിമാ പരീക്ഷണം തന്നെയാണെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകരും.