പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനംചെയ്ത 'ലൗ ഇൻഷുറൻസ് കമ്പനി' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. വിഘ്‌നേഷിന്റെ പ്രതീക്ഷകളേയും മറികടന്ന് നയൻതാര വേദിയിൽ എത്തിയതോടെയാണ് വൈകാരികസംഭവങ്ങൾ അരങ്ങേറിയത്. കണ്ടിരുന്ന കാണികൾക്കും അത് പുതിയ അനുഭവമായി.

To advertise here,

ഈ വേദി തനിക്ക് വളരേ പ്രധാനപ്പെട്ടതാണെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. പിന്നാലെ, തന്റെ ജീവിതത്തിൽ പ്രധാനഘട്ടങ്ങളിൽ പിന്തുണയുമായി നിന്നവരെ വിഘ്‌നേഷ് വേദിയിലേക്ക് ക്ഷണിച്ചു. ഒരു സിനിമയിൽ 150 രൂപ ബത്ത നൽകിയ പ്രൊഡക്ഷൻ മാനേജരെ ആയിരുന്നു വിഘ്‌നേഷ് ആദ്യം ക്ഷണിച്ചത്. പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവർത്തരെയെല്ലാം ഒന്നൊന്നായി വേദിയിലേക്ക് ക്ഷണിച്ചു. തുടർന്നാണ് നയൻതാര വേദിലുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന ആഗ്രഹം വിഘ്‌നേഷ് പങ്കുവെച്ചത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചിത്രം നിന്നുപോകുമെന്ന അവസ്ഥയെത്തിയപ്പോൾ, 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുക തന്ന് സഹായിച്ചത് നയൻതാരയാണെന്ന് വിഘ്‌നേഷ് ഓർത്തു. വലിയ പിന്തുണയാണ് നയൻതാര തനിക്ക് നൽകുന്നത്. എന്നാൽ, സാധാരണയായി ഓഡിയോ ലോഞ്ചിന് നയൻതാര പങ്കെടുക്കാറില്ല. രണ്ടുദിവസം മുമ്പ് തയ്യാറെടുപ്പുകൾ നിരീക്ഷിച്ചുപോയി. ഓഡിയോ ലോഞ്ചിന് ഇന്ന് വന്നിട്ടുണ്ട്. പക്ഷേ, എവിടെയാണ് ഇരിക്കുന്നത് എന്നറിയില്ലെന്ന് പറഞ്ഞ വിഘ്‌നേഷ് ഇവിടെ ഉണ്ടെങ്കിൽ ആരെങ്കിലും വേദിയിലേക്ക് എത്തിക്കാമോ എന്ന് അഭ്യർഥിച്ചു.

തുടർന്ന് സാമ്പത്തികമായി, നടിയായ നയൻതാരയെ വേദിയിലെത്തിക്കാൻ തനിക്ക് ശേഷിയില്ലെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. എന്നാൽ നിർമാതാവും തന്റെ ഭാര്യയുമായ നയൻതാരക്ക് വരാൻ കഴിയുമെങ്കിൽ വരിക. ചിലപ്പോൾ രക്ഷപ്പെട്ടുപോയിക്കാണും. ഇങ്ങനെ പരിപാടി തുടങ്ങിയാൽ, അവർ പതുക്കെ പുറകിലൂടെ പോയിക്കളയാറുണ്ടെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

പിന്നാലെ നയൻതാര വേദിയിലേക്കെത്തി. പങ്കാളിയെ കണ്ട വിഘ്‌നേഷ് വികാരാധീനനായി. വിഘ്‌നേഷും നയൻതാരയും ഏറെനേരം കെട്ടിപ്പിടിച്ചുനിന്നു. തുടർന്ന് വിഘ്‌നേഷ് നയൻതാരയുടെ നെറുകയിൽ ചുംബിച്ചു. വിഘ്‌നേഷിനെ നയൻതാര പുറത്തുതട്ടി ആശ്വസിപ്പിച്ചു. വേദിയിൽ സംസാരിക്കാൻ വിസമ്മതിച്ച നയൻതാര കാണികളെ കൈകൂപ്പി അഭിവാദ്യംചെയ്തു. നയൻതാരയുടെ അമ്മ ഓമനയും സദസ്സിലുണ്ടായിരുന്നു.