കൊച്ചി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹന്‍ലാല്‍ കൊച്ചിയിലെ വസതിയിലെത്തി അമ്മയെ കണ്ടു. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോഹന്‍ലാല്‍, ഏഴുമണിയോടെ എളമക്കര രാജീവ് നഗര്‍ റോഡിലെ വീട്ടിലെത്തി. 'ശ്രീഗണേഷ്' എന്ന വസതിയിലെത്തിയ മോഹന്‍ലാല്‍ അമ്മ ശാന്തകുമാരി അമ്മയുടെ അനുഗ്രഹം തേടി. അമ്മയുടെ എല്ലാ പ്രാര്‍ഥനകളും ഉണ്ടെന്ന് അറിയിച്ചതായി വീട്ടില്‍നിന്ന് മടങ്ങിയ മോഹന്‍ലാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കുണ്ടന്നൂരിലെ ഫ്‌ളാറ്റിലേക്ക് പോയി.

To advertise here,

തനിക്ക് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നതായി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ഇനിയും നല്ല കാര്യങ്ങള്‍ ഉണ്ടാവട്ടെ. തനിക്ക് ലഭിച്ച അംഗീകാരം പുതിയ തലമുറയ്ക്ക് പ്രചോദനമാവട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഏറ്റവും വലിയ സന്തോഷം. ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി. മാതാപിതാക്കള്‍ക്കും രാജ്യത്തിനും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തവര്‍ക്കും നന്ദി', മോഹന്‍ലാല്‍ പറഞ്ഞു

'വലിയ ആദരവാണ്. അത് അങ്ങനെ സംഭവിച്ചു. ഒരുപാട് സന്തോഷം. 48 വര്‍ഷം എന്റെ കൂടെ നടന്ന എല്ലാവരേയും ഞാന്‍ സ്മരിക്കുന്നു, ഓര്‍ക്കുന്നു. അവരോടുള്ള സ്‌നേഹവും പ്രാര്‍ഥനയും ഈ അവസരത്തില്‍ അറിയിക്കുന്നു. പ്രേക്ഷകരോട്, എന്റെ കൂടെ സഞ്ചരിച്ചവരോട്, എന്നെ ഞാനാക്കിയ മലയാള സിനിമയോട്. മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. അംഗീകാരം മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.