മോഹൻലാലിൻ്റെ ക്ലാസിക്  ചിത്രങ്ങളിലൊന്നായ 'ദേവദൂതൻ' 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കപ്പെടുമ്പോൾ ചിത്രത്തിൻ്റെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ആദരവർപ്പിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്വാതിതിരുനാൾ കലാ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ കൈതപ്രം ദാമോദരൻ നമ്പൂതിരി ദേവദൂതൻ്റെ ഓർമകളും മോഹൻലാലുമായുള്ള അടുപ്പവും ആരാധകരുമായി പങ്കുവച്ചു. 

To advertise here,

റിലീസ് വേളയിൽ പരാജയം നേരിട്ടുവെങ്കിലും വിദ്യാസാ​ഗർ സംഗീതം നൽകി കൈതപ്രം എഴുതിയ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിൻ്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജൻ വെളിമുക്ക് എന്നിവർ നേതൃത്വം നൽകി.

സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും, വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ദേവദൂതന്റെ കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. 

സന്തോഷ്‌ .സി. തുണ്ടിയിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.