കാലം തെറ്റി ഇറങ്ങിയ സിനിമ, മലയാളത്തിലെ അണ്ടര്‍ റേറ്റഡ് ക്ലാസിക്ക് മൂവി, 'ദേവദൂതന്‍' എന്ന ചിത്രത്തിന് പുതുതലമുറ നല്‍കുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' മലയാള സിനിമയില്‍ അതുവരെ കണ്ടതില്‍നിന്നു വേറിട്ടൊരു അവതരണ രീതിയായിരുന്നു അവലംബിച്ചിരുന്നത്. 2000-ലാണ് ചിത്രം പുറത്തിറങ്ങിയത്. കോക്കേഴ്സ് സിനിമയുടെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച 'ദേവദൂതന്‍' ഹോളിവുഡ് സിനിമാ ശൈലിയിലുള്ള കഥാപശ്ചാത്തലവും വിദ്യാസാഗറിന്റെ സംഗീതവും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും അടക്കം പല പ്രതിഭകളുടെ കരവിരുതുകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരു പുതിയ അനുഭവമായി മാറി. പക്ഷേ, എന്തുകൊണ്ടോ ആ അനുഭവം അന്നത്തെ പ്രേക്ഷകര്‍ നേരാംവണ്ണം ഉള്‍ക്കൊണ്ടില്ല. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

To advertise here,

24 വര്‍ഷങ്ങള്‍ക്കിപ്പുറം  'ദേവദൂതന്‍' റീ റിലീസിന് ഒരുങ്ങുകയാണ്. 4കെ ദൃശ്യാനുഭവത്തോടെ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഈ അവസരത്തില്‍ ഹൃദയത്തില്‍ത്തൊടുന്ന കുറിപ്പുമായി സംവിധായകന്‍ സിബി മലയില്‍. 

സിബി മലയിലിന്റെ കുറിപ്പ്

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വര്‍ഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്  പകര്‍ത്തിയ സ്‌നേഹചിത്രം (പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട, അവന്‍ 'ആര്‍ക്കോ ആരോടോ പറയാനുള്ള' വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ് ... തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല, സ്‌നേഹം, സ്‌നേഹം മാത്രം.

സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും, വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. ജയപ്രദ അവതരിപ്പിച്ച ആഞ്ജലീന ഇഗ്ലേഷ്യസാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. 

കൗതുകമുണര്‍ത്തുന്ന പ്രമേയവും അഭിനേതാക്കളുടെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ഇരുപത്തിനാല് വര്‍ഷത്തിനിപ്പുറവും ആവേശം സൃഷ്ടിക്കുന്നു. വിജയലക്ഷ്മി, മുരളി, വിനീത് കുമാര്‍, ലെന, ശരത് ദാസ്, ജനാര്‍ദ്ദനന്‍, രാജാകൃഷ്ണമൂര്‍ത്തി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങി ഒരു വലിയതാര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.