തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽനിന്നു നടി മഞ്ജുവാര്യരും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും പിന്മാറി. ഷൂട്ടിങ് തിരക്കുള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു.

To advertise here,

പകരം മറ്റാരെയെങ്കിലും ഉൾക്കൊള്ളിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനാണ് തീരുമാനം. സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ സമിതിയുണ്ടാക്കിയത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റംഗങ്ങൾ. രണ്ടുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു തീരുമാനം.

സിനിമാനയം, സിനിമയ്ക്ക് പ്രത്യേക അതോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ, അതോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് താത്പര്യമില്ല. സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി ശുപാർശകളിൽ സിനിമാനയം തയ്യാറാക്കണമെന്നും നിർദേശമുണ്ടായിരുന്നത്. കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതിക്കെതിരേ വിമർശനമുയർന്നിരുന്നു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചെന്നായിരുന്നു ഡബ്ല്യു.സി.സി.യുടെ പരാതി.