ഹൃദയ സ്പർശിയായ താരാട്ട് പാട്ട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മാതൃവാത്സല്യത്തിന്റെയും പിതൃസ്‌നേഹത്തിന്റെയും ആർദ്രമായ ആവിഷ്‌കാരമാണ് 'കുഞ്ഞിളം ചുണ്ടിലെ പാൽ പുഞ്ചിരി' എന്ന താരാട്ടുപാട്ട്.

To advertise here,

ലിജു ചെറിയാന്റെ വരികകൾക്ക് ബിനുരാജ് മെഴുവേലി സംഗീതം നൽകിയിരിക്കുന്നു. മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായിക അഖില ആനന്ദ് ആണ് ആലാപനം. ജെറീഷ് ജോസിന്റെ നിർമാണത്തിൽ ജെഎൻജെ സൗണ്ട് ഫാക്ടറി യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന്, ജയിസൺ ഡാനിയലിന്റെ ഓർക്കസ്‌ട്രേഷനും, സൗന്ദരരാജിന്റെ വീണാവാദനവും, അജിത് ജി. കൃഷ്ണന്റെ ശബ്ദമിശ്രണവും കൂടുതൽ മികവുറ്റതായിരിക്കുന്നു.

കുഞ്ഞിന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയും അമ്മയുടെ മാറിലെ സ്‌നേഹച്ചൂടിൽ ലയിക്കുന്ന സുഖനിദ്രയും ഗാനത്തിലൂടെ അതീവ ഹൃദയസ്പർശിയായി ആവിഷ്‌കരിച്ചിരിക്കുന്നു. ജീവിതത്തിലെ വെയിലിലും മഴയിലും തളരാതെ സ്‌നേഹവും നന്മയും നിറഞ്ഞ വ്യക്തിത്വമായി കുഞ്ഞ് വളരണമെന്ന ഓരോ മാതാപിതാക്കളുടെയും പ്രാർഥനയും പ്രതീക്ഷയും വരികളിൽ അതിമനോഹരമായി അലിഞ്ഞുചേർന്നിരിക്കുന്നു.