കൊച്ചി: ചലച്ചിത്ര പരസ്യ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കിത്തോ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുപ്പതിലേറെ ചലച്ചിത്രങ്ങള്‍ക്കു കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്ക് വേണ്ടി കഥയെഴുതുകയും ചെയ്തിട്ടുണ്ട്. 

To advertise here,

കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. ബാല്യകാലം മുതല്‍ ചിത്രരചനയിലും ശില്‍പ്പ നിര്‍മാണത്തിലും തല്‍പരനായിരുന്നു.  സ്‌കൂള്‍ പഠനകാലത്ത് തന്നെ കൊച്ചിന്‍ ബ്ലോക്ക്‌സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്റിംഗിനായുള്ള ചിത്രങ്ങള്‍ വരച്ച് നല്‍കിയിരുന്നു. മഹാരാജാസ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോന്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 

കലാരംഗത്ത് സജീവമാകുന്നതിന് പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോര്‍ട്രൈറ്റ് ആര്‍ട്ടിസ്റ്റുമായ സേവ്യര്‍ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിന്‍ ആര്‍ട്‌സില്‍ പഠിക്കുവാന്‍ ചേര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം കൊച്ചിയില്‍ ഇല്ലുസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് എന്ന സ്ഥാപനം തുടങ്ങി. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നീസ് ചിത്രകൗമുദി മാസികയില്‍ എഴുതിയിരുന്ന കഥകള്‍ക്ക് ചിത്രം വരച്ച് കൊടുത്തതോടെ ശ്രദ്ധ നേടി. 

തുടര്‍ന്ന് കിത്തോയുടെ വരകള്‍ മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സ്ഥിരമായിത്തുടങ്ങി. സിനിമാ മാസികകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി. കലാ സംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന കിത്തോ ഒരു ഘട്ടത്തില്‍ തിരക്കേറിയ ചലച്ചിത്ര പ്രവര്‍ത്തകനായി. ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ് എന്ന ചിത്രം നിര്‍മിക്കുകയും ചെയ്തു. 

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയ കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്‌ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയില്‍ 'കിത്തോസ് ആര്‍ട്ട്' എന്ന സ്ഥാപനം ഇളയ മകന്‍ കമല്‍ കിത്തോക്കൊപ്പം നടത്തിയിരുന്നു. ഭാര്യ ലില്ലി, മൂത്ത മകന്‍ അനില്‍.