36 വര്ഷങ്ങള്ക്ക് ശേഷം 4K ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകര്ക്ക് മുന്പില് എത്തുന്നത്

മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി സേതുമാധവൻ മാറി. 1989- ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യഭംഗിയിൽ റീ- റിലീസിന് തയ്യാറായിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ- റിലീസിന് എത്തും.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മോഹൻലാൽ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയർത്തിയ സിനിമ, കിരീടം എന്ന് കേൾക്കുമ്പോൾ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓർക്കുന്ന തലത്തിലേക്ക് ഉയർത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉൾപ്പെരുപ്പറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്റെ സിനിമ. സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ- തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകർത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസിൽ ഉറച്ചുപോയ മുൾക്കിരീടം ആണ് ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
ജീവിതം മുഴുവൻ കരിനിഴൽ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോൾ 'കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്' എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.
Content Highlights: Kireedam returns in 4K resolution and Dolby Atmos sound. The film marks 36 years since its original 1989 release. Re-release scheduled for June. Brings back iconic performances by Mohanlal, Thilakan, and others. Distributed by Hycinth Global Ventures in association with NFDC
Published: 20 May 2026, 02:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented