കൊച്ചി: സിനിമാ സെറ്റുകളിലെ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനുള്ള നീക്കവുമായി നിർമാതാക്കളുടെ സംഘടന. ലഹരി ഉപയോഗിക്കില്ലെന്ന് അ‌ഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാനാണ് സംഘടനയുടെ തീരുമാനം.

To advertise here,

സിനിമയ്ക്കായുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. ജൂൺ 26 മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് നീക്കം. ഇക്കാര്യം മറ്റു സംഘടനകളെ അ‌റിയിച്ചിട്ടുണ്ടെന്നാണ് വിവരം.

നിലവിൽ അ‌ഭിനേതാക്കളിൽനിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അ‌ടുത്ത ഘട്ടത്തിൽ സാങ്കേതികപ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്നും പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ഭാരവാഹിയായ സിയാദ് കോക്കർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അ‌ഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നതു  മൂലം പ്രൊഡക്ഷനുണ്ടാകുന്ന നഷ്ടം അ‌വർ തന്നെ നികത്തണം. അ‌ച്ചടക്കലംഘനവും സെറ്റിൽ സമയത്ത് എത്താത്തതുമെല്ലാം പ്രശ്നമാണ്. ലഹരി ഉപയോഗിച്ച് ഒരാൾ പിടിയിലായാലും നിർമാതാവിന് നഷ്ടമുണ്ടാകും' -സിയാദ് കോക്കർ കൂട്ടിച്ചേർത്തു.