ഈ വർഷത്തെ ഓസ്കർ സ്വപ്നം സ്വന്തമാക്കാൻ ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഇന്ത്യൻ സിനിമ. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജന്റ് ചാപ്റ്റർ- 1’, അനുപം ഖേറിന്റെ ‘തൻവി ദ ഗ്രേറ്റ്’ എന്നീ സിനിമകളാണ് ഓസ്കർ പുരസ്കാരത്തിന്റെ മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം പിടിച്ചത്.

To advertise here,

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് 201 സിനിമകളുടെ പട്ടിക പുറത്തുവിട്ടത്. ജനറൽ എൻട്രിക്ക് വേണ്ട യോഗ്യതകൾക്ക് പുറമേയുള്ള അധിക യോഗ്യതകൾ കൂടി ഈ സിനിമകൾ നേടിയിട്ടുണ്ട്. അക്കാദമി നിർദേശിക്കുന്ന നാല് യോഗ്യതകൾ നേടുന്ന സിനിമകളെയാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുക.

ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതോടെയാണ് കാന്താരയുടെ ഒന്നാം ഭാഗവും, തൻവി ദ ഗ്രേറ്റ് എന്ന സിനിമയും ഓസ്കറിനായുള്ള മത്സരത്തിനിറങ്ങിയത്. 2025 നവംബറിൽ, മികച്ച ഡോക്യുമെൻ്ററി, ആനിമേറ്റഡ് ഫീച്ചർ, അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ അർഹതയുള്ള ചിത്രങ്ങൾ അക്കാദമി പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 317 ചിത്രങ്ങൾ ഉണ്ടായിരുന്നു.

ജനുവരി 22-നാണ് 98-ാമത് അക്കാദമി അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുക. ഹോംബാലെ ഫിലിംസ് നിർമ്മിച്ച 'കാന്താര: ചാപ്റ്റർ 1', നാലാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിൽ വേരൂന്നിയതും തുളുനാട്ടിലെ ദൈവ ആരാധനയുടെ ഉത്ഭവത്തെക്കുറിച്ചുമാണ് ചർച്ചചെയ്യുന്നത്. സംവിധായകൻ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

അച്ഛന്റെ സ്വപ്നം പൂർത്തിയാക്കാൻ വേണ്ടി ശ്രമിക്കുന്ന ഓട്ടിസം ബാധിച്ച തൻവി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന തൻവി ദ ഗ്രേറ്റ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനുപം ഖേർ ആണ്.