ശനിയാഴ്ച രാത്രിയാണ് എസ്. ജാനകി അന്തരിച്ചത്

അന്തരിച്ച പിന്നണിഗായിക എസ്. ജാനകിയെ അനുസ്മരിച്ച് ഗാരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ജാനകിയമ്മയുടെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ശബ്ദത്തിന്റെ ഭക്തനാണ് താൻ. സ്വന്തം അമ്മയെ പോലെ താൻ സ്‌നേഹിക്കുന്നയാളാണ് എസ്. ജാനകിയെന്നും അമ്മയുടെ സ്മരണകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നുവെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാൻ. വാക്‌ദേവിയുടെ കടാക്ഷമാണ് അമ്മ. സംഗീതമൂർത്തിയാണ് അവർ. മഹാശുദ്ധിയുള്ള ശ്രുതിയാണ്. തൊണ്ടയിൽ തംബുരു വെച്ചത് പോലെ... അപാരമായ ശ്രുതി. ലോകപ്രശസ്ത വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണൻ ഈണമിട്ട പാട്ട് അവർ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത്ഭുതകരമായാണ് പാടുന്നത്. അതിലെ സ്വരം ഒപ്പിയെടുത്ത് പാടുകയാണ്. എന്റെയൊരു പാട്ട് അമ്മ പാടുന്നത് അടുത്തുനിന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്‌നേഹിക്കുന്ന അമ്മയാണ്. സംഗീതലോകത്തിന് വലിയ നഷ്ടമാണ്. ഞാൻ ആദ്യം കേട്ട, എന്നെ അമ്മ ഞെട്ടിച്ച പാട്ട് ഉണരുണരൂ എന്ന പാട്ടാണ്. അങ്ങനെ എത്രയെത്ര ഗാനങ്ങൾ അമ്മ അനശ്വരമാക്കി. അവരുടെ കൂടെ പാടിയ ആർക്കും അഭിമാനിക്കാവുന്ന ഗാനങ്ങളാണ് അമ്മയുടെ പാട്ടുകൾ.' -കൈതപ്രം പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പിന്നണിഗായികമാരിൽ ഒരാളായ എസ്. ജാനകി ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200-ൽ പരം മലയാള സിനിമാഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്.
Content Highlights: Lyricist and music director Kaithapram Damodaran Namboothiri paid rich tributes to legendary playback singer S Janaki, who passed away in Mysuru on Saturday night. He described her as a divine incarnation of music with absolute pitch.
Published: 11 Jul 2026, 09:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented