ന്ത്യന്‍ സൂപ്പര്‍ലീഗ് ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകനാണ് സെര്‍ബിയന്‍ താരമായിരുന്ന ഇവാന്‍ വുകുമനോവിച്ച്. അദ്ദേഹത്തിന്റെ കീഴില്‍ മികച്ച വിജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മലയാളികള്‍ 'ആശാനേ...' എന്ന് വിളിച്ച് സ്‌നേഹം വാരിക്കോരി നല്‍കിയ അദ്ദേഹം കഴിഞ്ഞവര്‍ഷം പരിശീലനസ്ഥാനം ഒഴിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് അത് വളരെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു. 

To advertise here,

എന്നാല്‍ ആശാന്‍ വീണ്ടും മലയാളികള്‍ക്കരികിലേക്ക് എത്തുകയാണ്. അതുപക്ഷേ ഫുട്‌ബോള്‍ മൈതാനത്തേക്കല്ല, മറിച്ച് വെള്ളിത്തിരയിലേക്കാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'കരം' എന്ന ചിത്രത്തിലാണ് കിടിലന്‍ വേഷത്തില്‍ വുകുമനോവിച്ച് എത്തുന്നത്. വിനീത് തന്നെയാണ് 'ആശാന്റെ' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് സെര്‍ബിയന്‍ താരം മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 

'നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാന്‍. ഞാന്‍ എന്റെ ലൈഫില്‍ കണ്ടതില്‍വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരില്‍ ഒരാള്‍. ആശാനേ, നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു.' -ഇതാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ കുറിച്ചത്. 

'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്നതാണ് ചിത്രം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.