തിഹാസ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ ബംഗ്ലാദേശിലെ കുടുംബ വീട് പൊളിച്ചുനീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.  ധാക്കയിലെ വീട് പൊളിച്ചുനീക്കുന്നതിന് പകരം പുതുക്കിപ്പണിയാനുള്ള സാധ്യത പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ- ബംഗ്ലാദേശ് സാംസ്‌കാരിക സഹകരണത്തിന്റെ ചിഹ്നമായി വീട്, സാഹിത്യമ്യൂസിയമായി പുതുക്കിപ്പണിയണമെന്നാണ് ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിന് ആവശ്യമായ സഹായവും വാഗ്ദാനംചെയ്തു. 

To advertise here,

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കെട്ടിടം പൊളിച്ചുനീക്കാനുള്ള ബംഗ്ലാദേശ് തീരുമാനം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. 'ബംഗ്ലാദേശിലെ മെയ്‌മെന്‍സിങ് നഗരത്തിലെ, സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത എഴുത്തുകാരനുമായ ഉപേന്ദ്രകിഷോര്‍ റേ ചൗധരിയുടെ ഓര്‍മകള്‍ നിറഞ്ഞ തറവാട് പൊളിച്ചുനീക്കുന്നതായി വാര്‍ത്തകളില്‍നിന്ന് അറിഞ്ഞു. പൊളിക്കല്‍ ജോലികള്‍ ഇതിനകം ആരംഭിച്ചതായും പറയപ്പെടുന്നു. ഈ വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്‌കാരത്തിന്റെ പതാകവാഹകരില്‍ ഒന്നാണ് റേ കുടുംബം', എന്നായിരുന്നു മമത ബാനര്‍ജി ബാനര്‍ജി എക്‌സില്‍ കുറിച്ചത്.

വസ്തു സംരക്ഷിച്ചു നിര്‍ത്താന്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോട് മമത ആവശ്യപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാരിനോടും ആവശ്യമായ ഇടപെടല്‍ നടത്താന്‍ അവര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടം നിലവില്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. കെട്ടിടത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1947-ലെ വിഭജനത്തിന് ശേഷമാണ് കെട്ടിടം സര്‍ക്കാര്‍ ഉടമസ്ഥതയിലായത്. നിലവിലുള്ളത് പൊളിച്ച് സെമി- കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. നേരത്തെ, ഇവിടെ മെയ്‌മെന്‍സിങ് ചില്‍ഡ്രന്‍സ് അക്കാദമി പ്രവര്‍ത്തിച്ചിരുന്നു. പത്തുവര്‍ഷമായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്.