തിരുവനന്തപുരം: 30-ാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച 72 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിര്‍മാല്യം', ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ ഓസ്‌കാര്‍ ചിത്രം '8 ആന്‍ഡ് ഹാഫ്', സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ'ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്' എന്നിവ പ്രദര്‍ശിപ്പിക്കും.

To advertise here,

ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ഒന്നായ ജിറി മെന്‍സലിന്റെ 'ക്ലോസ്ലിവാച്ചഡ് ട്രെയ്ന്‍സ്' വൈകീട്ട് മൂന്നുമണിക്ക് ന്യൂ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ജര്‍മന്‍ അധിനിവേശകാലത്തെ ചെക്കോസ്ലോവാക്യയില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒരു റെയില്‍വേസ്റ്റേഷനില്‍ ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് ഓസ്‌കാര്‍ നേടിയ ഈ ചിത്രം.

2025 കാനില്‍ തിളങ്ങിയ 'ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്‌ലെമിംഗോ' വൈകീട്ട് ആറിന് ശ്രീ പദ്മനാഭ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഡീഗോ സെസ്‌പെഡസ് സംവിധാനംചെയ്ത ചിത്രം മഹാമാരിക്കിടെ അതിജീവനത്തിനായി പോരാടുന്ന 12-കാരിയുടെ കഥയാണ്.

വിയറ്റ്‌നാംയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നമോഷണത്തിന്റെ കഥയാണ്കെല്ലി റെയ്ച്ചര്‍ട്ടിന്റെ 'ദി മാസ്റ്റര്‍മൈന്‍ഡ്'. മാതൃത്വത്തിന്റെ സങ്കീര്‍ണതകളും പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനും കേന്ദ്രവിഷയങ്ങളായ ലിയെന്‍ റാംസെയുടെ 'ഡൈ മൈ ലൗ' രാത്രി 8.45-ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 'ഫുള്‍ പ്ലേറ്റ്', 'ബ്ലാക്ക് റാബിറ്റ്സ് വൈറ്റ് റാബിറ്റ്സ്', 'ഇഫ് ഓണ്‍ എ വിന്റെഴ്‌സ് നൈറ്റ്', 'ദി ഹീഡ്ര', 'ബിഫോര്‍ ദി ബോഡി' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. പാര്‍ക്ക് ചാന്‍ വുകിന്റെ 'നോ അദര്‍ ചോയ്‌സ്' എന്ന ചിത്രം വൈകീട്ട് ആറിന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. തൊഴിലിടങ്ങളിലെ മത്സരബുദ്ധിയും ജീവിതനിലവാരം നിലനിര്‍ത്താന്‍ നടത്തുന്ന തത്രപ്പാടുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹമാസ് നിയന്ത്രിത ഗാസയില്‍ സുഹൃത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ നടക്കുന്ന യുവാവിന്റെ കഥയാണ് ടാര്‍സണ്‍, അറബ് നാസര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍എ ടൈം ഇന്‍ ഗാസ'. ചിത്രം വൈകീട്ട് മൂന്ന് മണിക്ക് ഏരീസ് പ്ലക്‌സില്‍ പ്രദര്‍ശിപ്പിക്കും.

ശനിയാഴ്ച ഉച്ച 2.30-ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മൊഹമ്മദ് റൂസാലാഫുമായി പ്രത്യേക ചര്‍ച്ചയും നിള തിയേറ്ററില്‍ നടക്കും. ലോക സിനിമ വിഭാഗത്തില്‍ 'പപ്പ ബൂക', 'ഫ്രാന്‍സ്', 'ആല്‍ഫ' എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും പ്രേക്ഷകരെ തേടിയെത്തും.