
കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താനയും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. സ്റ്റെഫിയുടെ ആരോപണങ്ങളില്‍ പറഞ്ഞ സംഭവങ്ങള്‍ വളച്ചൊടിച്ചതാണെന്നും അവരോട് നേരത്തെ തന്നെ ഇത് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും ഗീതു പറഞ്ഞു.
മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നതെന്നും ഇടക്ക് അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ് സ്റ്റെഫിയോട് ആവശ്യപ്പെട്ടതെന്നും ഗീതു പറഞ്ഞു. മൂത്തോന്റെ അണിയറ പ്രവര്‍ത്തകരാരും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നതെന്ന് ഗീതു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഗീതു മോഹന്‍ദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
''എന്റെ സഹപ്രവര്‍ത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്‌നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണല്‍ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്.
നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി എഴുതുന്നതില്‍ നിന്ന് ഞാന്‍ എന്നെ തന്നെ വിലക്കിയിരിക്കുകയാരുന്നു ഇതുവരെ. കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയിലും ഞാന്‍ പറയുന്ന വാക്കുകള്‍, ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള ഇടപെടലുകള്‍ വളരെ ശക്തമാണ്. ഇല്ലെങ്കില്‍, ഒരു സഹപ്രവര്‍ത്തകയെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുമായിരുന്നില്ല.
വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടില്‍ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍, നമ്മള്‍ രമ്യതയില്‍ പിരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരുപക്ഷെ, മികച്ചത് നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കില്‍ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാവാം. അത് എന്റെ തെറ്റാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്, ഇടക്ക് അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങള്‍ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ എന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വ്യക്തമായി അറിയുന്നതുമാണ്..
ഒരു സംവിധായകയെന്ന നിലയില്‍ എന്റെ പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. നിങ്ങള്‍ എടുത്തുപറഞ്ഞ ഡയലോഗ് – എന്നെ അടുത്ത് അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്. അതില്‍ ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നില്ല.
ഒരുപക്ഷേ നിങ്ങള്‍ സൂചിപ്പിച്ചതിനേക്കാള്‍ കഠിനമായി ഞാന്‍ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങള്‍ പറഞ്ഞതും തീര്‍ത്തും തെറ്റാണ്. നിങ്ങളുടെ വ്യാഖ്യാനത്തില്‍ ധാരാളം വാസ്തവവിരുദ്ധമായ കാര്യങ്ങളുണ്ട്. നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്‌സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.
അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്മെന്റുകളും നല്‍കിയതുമാണ്.
സംസാരിക്കാനായി ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച് വിളിച്ചെങ്കിലും നിങ്ങള്‍ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ – കഴിഞ്ഞ വര്‍ഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ നമ്മള്‍ തമ്മില്‍ ചര്‍ച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
അതുകൊണ്ട് ദയവായി കാര്യങ്ങള്‍ പരിശോധിക്കു. എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്.
സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന – ദയവായി എന്നോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ച് ഈ കുറിപ്പ് ഷെയര്‍ ചെയ്യരുത്, കാരണം ഈ വെര്‍ച്വല്‍ സ്‌പേസില്‍ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മള്‍ ഒരുമിച്ച് നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്. ഈ പോസ്റ്റ് ശരിയായ ആളുകളില്‍ ശരിയായി എത്തുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങള്‍ക്ക് നന്മ നേരുന്നു.
മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നത്''- ഗീതു കുറിച്ചു.
ഗീതുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ ഐഷ വീണ്ടും രംഗത്തെത്തി. സ്റ്റെഫി അയച്ച ഒരു സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഐഷയുടെ കുറിപ്പ്.
''ഗീതു മോഹൻദാസ് പറഞ്ഞത് വളരെ ശെരിയാ ഞങൾക്ക് ഇതിന്റെ അണിയറ പ്രവർത്തകരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല അതിന്റെ തെളിവാണ് ഈ സ്ക്രീൻ ഷോർട്ട്... ഇതിൽ ഡേറ്റും സമയവും ഉണ്ട്''- ഐഷ കുറിച്ചു.
Content Highlights: Geethu Mohandas denies allegation By Stephy Xavier and Aisha Sultana, Moothon Movie
Published: 09 Jul 2020, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented